junction kerala.com

Friday, September 14, 2012

പഴയ തറവാട്

അടുക്കളെന്നു രാമന്റെയും, കൃഷ്ണന്റെയും നാമങ്ങള്‍ ഇടക്കിടക്ക് കേള്‍ക്കാന്‍ തുടങ്ങിയപ്പോ കുട്ടന്‍ നായര്‍ എഴുന്നേറ്റു. പല്ല് ഉമിക്കരി കൊണ്ട് തേച്ചു തിരിച്ചു കോസറിയില്‍ വന്നിരുന്നു. കട്ടന്‍ കാപ്പി കിട്ടാന്‍ ഇല്ലാത്ത ഒന്ന് രണ്ടു ചുമ ഉണ്ടാക്കി. ഇടനാഴിയില്‍ നിന്നും അമ്മയുടെ മൂളല്‍ കേള്‍ക്കുന്നുണ്ട്. കഷായം കഴിഞ്ഞിട്ടുണ്ടാവണം.ഇന്നലെ കുപ്പിയില്‍ വെള്ളം ചേര്‍ത്തു മുമ്പില്‍ വന്നു ദേവി മൂന്നാല് പ്രാവശ്യം കഴിഞ്ഞു എന്ന് കാണിക്കാന്‍ വേണ്ടി കുലുക്കിയതായിരുന്നല്ലോ. കയ്യും കുത്തി ചുമരിന്റെ വിള്ളലില്‍ക്കൂടി വെറുതെ പുറത്തേക്ക് നോക്കി. പുളി മാവിന്റെ കൊമ്പുകള്‍ ചിലതെങ്കിലും കാണാം. അറിയാതെ ഒന്ന് കൂടി നോക്കി. കുറേശ്ശെ പൂക്കള്‍ വരുന്നുണ്ടല്ലോ. രാമന്റെയും, കൃഷ്ണന്റെയും നാമങ്ങളോടെ അടുത്തടുത്തു വരുന്ന പാദസ്പര്‍ശങ്ങള്‍.. . ദേവി സ്റ്റീല്‍ ഗ്ലാസില്‍ കാപ്പിയും കൊണ്ട് വന്നു. കട്ടന്‍ കാപ്പി അല്ല. നല്ല കടുത്ത ചായ. ദേവി ഇല്ലാത്ത വേലിക്കടുത്തു നിന്ന് അയല്പക്കക്കാരിയെ വിളിച്ചപ്പോള്‍ തന്നെ എന്തോ കടം വാങ്ങാന്‍ ആണെന്ന സംശയം തോന്നിയതായിരുന്നു. "എവിടുന്നെ ഇപ്പൊ പാല്?" കയ്യില്‍ തന്നു കൊസറിയില്‍ ഇല്ലാത്ത മടക്കുകളെ നിവര്‍ത്താന്‍ തുടങ്ങി. എന്തോ കുഴപ്പമുണ്ട്. "ഇന്ന് കുറച്ചു കൂടുതല്‍ കറന്നു. പാവം അമ്മിണി കുട്ടിക്ക് കുറച്ചേ കുടിക്കാന്‍ കിട്ടിയിട്ടുണ്ടാവൂ." വൈദ്യര്‍ അവളോടു ദിവസവും പാല് കുടിക്കണം എന്ന് പ്രത്യേകം പറഞ്ഞതായിരുന്നു. പശുക്കുട്ടിക്കു കൊടുക്കാതെ കൂടുതല്‍ കറക്കണം എന്നുണ്ടെങ്കില്‍ ഇവള്‍ രണ്ടാമതും ജനിക്കണം. പാല് കുടിക്കാതെ എനിക്ക് തന്നിരിക്ക്യ. അര ക്ലാസ്സില്‍ അമ്മക്ക് അടുപ്പിന്റെ അടുത്തു വെച്ചിട്ട്ണ്ടാകും. ദേവിയെ ഒന്ന് കൂടി നോക്കി. വല്ലാത്ത വിളര്‍ച്ച ഉണ്ട്. രക്തം കുറവ് തന്നെയാണ്. "എന്തെ?" മെല്ലെ ചോതിച്ചു. "ചെക്കന്റെ ഫീസ്‌ രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ അടച്ചിട്ടിലെങ്കില്‍ കോളെജിന്നു പേര് വെട്ടും ത്രെ." തലേ ദിവസം അടുക്കളേല് അമ്മേം മകനും കൂടി എന്തോ കുശു കുശുക്കുന്നത് കേട്ടിരിന്നു. ഒന്നും മിണ്ടാതെ ചായ മൊത്തി കുടിച്ചു. അവള്‍ തിരിച്ചു അടുക്കളയിലേക്ക് പോയിരിക്കുന്നു. "കൃഷ്ണാ, ആ മാവെങ്കിലും ഒന്ന് നേരെ പൂത്തു കിട്ടിയിരുന്നെങ്കില്‍ എന്തെങ്കിലും കിട്ടുമായിരുന്നു." അടുക്കളയില്‍ നിന്നും അവളുടെ മൊഴി കേട്ടു. അറിയാതെ വിള്ളലില്‍ ക്കൂടി ഒന്ന് കൂടി നോക്കി. കൃഷ്ണന്‍ ബാപ്പുട്ടിയില്‍ കൂടി ജനനം എടുത്ത പോലെ തോന്നി. നേരെ ഗ്ലാസ്സുമായി പുറത്തേക്ക് നടന്നു. പിന്നില്‍ മാവിന്റെ അടുത്തു പോയി ഒരു അവലോകനം നടത്തി. മുഴുവന്‍ പൂവ്വായിട്ടില്ല. എന്നാലും ബാപ്പുട്ടി എന്തെങ്കിലും തരാതിരിക്കില്ല. തോര്‍ത്തെടുത്തിട്ടു നടക്കാന്‍ തുടങ്ങിയപ്പോ ദേവി "എന്തെങ്കില് കഴിക്കാര്‍ന്നുവോ. അല്ലെങ്കി തന്നെ വയറു വേദനയാ." കേള്‍ക്കാത്ത പോലെ നീണ്ടു നടന്നു. നിഴല്‍ നോക്കി. ഒരു എട്ടു മണി ആയി കാണണം. വാച്ച് കേടു വന്നിട്ട് മൂന്നാല് മാസങ്ങളായി ക്കാണും. "മൂത്താരെ, കള നിറഞ്ഞിരിക്കുന്നു. എടുക്കണോ?" അവളുടെ കുടിയില്‍ നിന്നും പാറുട്ടിയാണ്. "രണ്ടുസം കഴിയട്ടെ, പാറുട്ടിയെ " ബാപ്പുട്ടി ണ്ടായിയാല്‍ മത്യാര്‍ന്നൂ. നടത്തത്തിന്റെ വേഗത ഒന്നൂടെ കൂട്ടി. സമാധാനം ആയി. അവന്റെ ശബ്ദം കേള്‍ക്കുന്നുണ്ട്. "എന്താ, ബാപ്പ്പുട്യെ മാങ്ങ കച്ചവടം ഒന്നും ഇല്ല്യേ ഈ കൊല്ലം?" പേപ്പറില്‍ തല മുക്കിയിരുന്ന മമ്മത് തല പൊക്കി ഒന്ന് ചിരിച്ച പോലെ നോക്കി. "അതിനു പൂവെങ്കിലും ആവണ്ടേ ന്റെ കുട്ടന്‍ നായരേ? മരം നോക്കി കച്ചവടം നടത്താന്‍ പറ്റുമോ?" "ആരെ പറഞ്ഞു പൂവായിട്ടില്ല ന്നു. യ്യ് അവിടെ ഒന്ന് വന്നു നോക്ക്." "അടുത്ത ആഴ്ചയില് വരാം കുട്ടന്‍ നായരെ. ങ്ങള്‍ക്ക് അഡ്വാന്‍സ് എന്തെകിലും വേണം ന്നുണ്ടെങ്കില് ചോതിച്ചോളിന്‍ തരാം." ഒരു ശ്വാസം വീണു. "ന്നാ എന്തെങ്കിലും ങ്ങുടു എടുത്തോ. നമക്ക് എപ്പോളാച്ചാ നോക്കാം." ബാപ്പുട്ടി തന്ന നോട്ടുകള്‍ എണ്ണാതെ മടിയില്‍ വെച്ച്. "നന്ദി ണ്ട് ട്ട്വോ കൃഷ്ണാ." "ങ്ങള്‍ക്കെന്താ പ്രാന്തും പിടിച്ചോ, നായരേ? ഞാന്‍ കൃഷ്ണനും, രാമനും ഒന്നും അല്ല. ബാപ്പുട്ട്യാ." നിറഞ്ഞ കണ്ണുകള്‍ കാട്ടാതെ വലിഞ്ഞു നടന്നു. ചെക്കന്‍ പോണേന്റെ മുമ്പേ വീടിലെത്തണം. ആ ബാലന്‍ നായര്‍ക്കും ഒരു പത്തുറുപ്പിക കൊടുക്കണം. ഇന്ന് ബുധന്‍ അല്ലെ. അയാള്‍ അങ്ങാടിയില്‍ പോണുണ്ടാകും. അമ്മക്ക് ഒരു ചെറിയ കുപ്പിയെങ്കിലും കഷായം കൊണ്ടരാന്‍ പറയാം. പിന്നിലെ മാവിലെ തല ഉറക്കാത്ത മാമ്പൂവുകള്‍ കണ്ണ് തുറക്കുന്നെ ഉള്ളൂ.

No comments:

Post a Comment