junction kerala.com

Tuesday, September 18, 2012

ഞാന്‍ എന്ന നിഴല്‍:

ഞാന്‍ നിങ്ങളുടെ നിഴല്‍, നിങ്ങളുടെ സ്വന്തം നിഴല്‍ ആണ് കേട്ടോ. ഞെട്ടുന്നുണ്ട്, അല്ലെ? എന്‍റെ മുഖം നിങ്ങള്‍ക്ക് അന്യമായി തോന്നുന്നുണ്ടോ? അതോ, എന്‍റെ വാക്കുകളില്‍ വിശ്വാസക്കുറവു തോന്നിയിട്ടാണോ? ഒരു അന്യത്വം, ഒരു പരിചയമില്ലായ്മ മുഖത്ത് മിന്നിയത് കൊണ്ട് ചോദിച്ചതാണ്. എന്തെ ഒരിക്കല്‍ തീഷ്ണതയുടെ  പര്യായങ്ങളായ ആ കണ്ണുകള്‍ ഇന്ന് എന്‍റെ കണ്ണുകളില്‍ നിന്നും പിന്‍വലിച്ചത്? എന്നും, എപ്പോഴും നാല് പുറങ്ങളില്‍  പേരും, പെരുമയും  തിരഞ്ഞു കൊണ്ടിരുന്ന  ആ കണ്ണുകള്‍!,  ഇന്നെന്തേ ഒരേ ബിന്ദുവില്‍ മാത്രം, ഇമ വെട്ടാതെ, നോക്കുന്നത്? എന്‍റെ ചോദ്യങ്ങള്‍ക്ക് മുമ്പില്‍ ഒരു ബധിരനെപ്പോലെയാണല്ലോ പെരുമാറുന്നത്. ആരെന്തു പറഞ്ഞാലും, സ്വന്തം ശ്രവണേന്ദ്രിയങ്ങളില്‍ക്കൂടി അല്ലെങ്കിലും, ആ കാതുകളില്‍ എത്തിക്കാന്‍!.എത്രയോ ശിങ്കിടികളെ വെച്ചിരുന്നില്ലേ?  തിരിച്ചെന്തെങ്കിലും പറയാതിരിക്കാന്‍ ഇപ്പോള്‍ എങ്ങിനെ കഴിയുന്നു? പേര് കേട്ട വാഗ്മി ആയിരുന്നല്ലോ! ആയിരങ്ങളെ ഊമകളാക്കി  എത്രയെത്ത്ര കയ്യടികള്‍ ചെവിയിലും, കടലാസ്സുകളിലും സൂക്ഷിച്ചു വെച്ചിട്ടുണ്ട്!   എന്ത് കണ്ടാലും, മോഹം തോന്നിയാല്‍ പിന്നെ, അത് കീശയില്‍ ആക്കണം, അതിനു വേണ്ടി ആ വസ്തുക്കളുടെ പിന്നില്‍ നിന്നും മാറാതിരുന്ന ആ ഇമകള്‍ എന്താണ് ഇപ്പോള്‍ അനങ്ങാന്‍ മടിക്കുന്നത്? എന്നെയെങ്കിലും നോക്കാതിരിക്കുന്നതെന്തേ?  അപകര്‍ഷതാ ബോധം കൊണ്ടാണോ? എന്‍റെ കണ്ണുകളില്‍ വെറുപ്പ്‌ നിറയുന്നുണ്ടോ എന്ന സംശയം കൊണ്ടാണോ? ആ സംശയം നിങ്ങള്‍ക്ക് തോന്നേണ്ട. ഞാന്‍ അതില്‍ നിന്നെല്ലാം അതീതനാണ്, മാഷെ. എങ്കിലും ഞാന്‍ പറയട്ടെ. പറയാതിരിക്കാന്‍ കഴിയില്ല. ഇത്രയും കാലം എന്നെ അന്ധനും, ഊമയും, ബധിരനും ആക്കിയ നിങ്ങളോട് ഞാന്‍ ഇപ്പോഴെങ്കിലും എന്‍റെ ചിന്തകള്‍ തുറന്നു പറഞ്ഞില്ലെങ്കില്‍, എന്‍റെ സ്വന്തം മനസ്സാക്ഷിയോട്‌ ചെയ്യുന്ന ഒരു വലിയ തെറ്റായിരിക്കും. പറ്റില്ല, നിങ്ങള്‍ക്ക് വേണ്ടി ഇനിയും കുരിശു ചുമക്കുവാന്‍. ഞാന്‍ വിസമ്മതിക്കുന്നു.നിങ്ങളുടെ ഒരപ്പകഷ്ണവും ഞാന്‍ രുചിച്ചിട്ടില്ല. എന്നും നിങ്ങളുടെ ആജ്ഞ ശിരസാ വഹിച്ചിരുന്ന ഞാന്‍ തന്നെയാണ് ഇത് പറയുന്നത്. സംശയിക്കേണ്ട. നിങ്ങളുടെ തൊട്ടടുത്തു ഇരുന്നു തന്നെയാണ് പറയുന്നത്. ഇപ്പോള്‍ ഒരു പേടിയും തോന്നുന്നില്ല, മാഷേ. നിങ്ങളുടെ കൈകളുടെയും, കാലുകളുടെയും ഊക്കു ഒരു പാടു അറിഞ്ഞ, സഹിച്ച, ഞാന്‍ തന്നെയാണ്, മാഷേ, പറയുന്നത്.അന്നും നിങ്ങളെ പേടിച്ചിട്ടായിരുന്നില്ല ഞാന്‍ മിണ്ടാതിരുന്നിരുന്നത്. നിങ്ങളോടുള്ള സഹതാപം കൊണ്ടായിരുന്നു. എന്തെ കയ്യിന്നൊരു ഇളക്കം? എന്നോടു മിണ്ടാതിരിക്കാന്‍ ആംഗ്യം കാട്ടുകയാണോ അതോ വീണ്ടും തൊഴിക്കാന്‍ തോന്നുന്നുണ്ടോ? പറ്റില്ലല്ലോ, മാഷേ, ഇനിയും അത് ഇളകില്ല. ദൈവത്തിന്റെ നാമങ്ങള്‍ ജപിക്കാന്‍ ആ ചുണ്ടുകള്‍ ഇളകുന്നത് തന്നെ നിങ്ങളുടെ ഭാഗ്യം. നിങ്ങളെ ഞാന്‍ കളിയാക്കുക  അല്ല. അങ്ങിനെ ആയിരുന്നെങ്കില്‍ അതെന്നോ, ആ ജനലക്ഷങ്ങളുടെ  മുമ്പില്‍ വെച്ചാകാമായിരുന്നു. എനിക്കും ചെറുപ്പം ആയിരുന്നു. നിങ്ങള്‍ക്ക് എന്നെ തൊടാന്‍ പോലും കിട്ടുമായിരുന്നില്ല. പക്ഷെ ഞാന്‍ പറഞ്ഞില്ലേ? നിങ്ങളോട് എനിക്ക് സഹതാപമായിരുന്നു. നിങ്ങള്‍ വെട്ടിക്കൂട്ടുന്ന സ്വപ്ന സാമ്രാജ്യങ്ങള്‍ നിങ്ങള്‍ക്ക് അനുഭവിക്കാന്‍ കിട്ടില്ല എന്നെനിക്കു അറിയാമായിരുന്നു. ഇപ്പോള്‍ ഞാനും, നിങ്ങളും ഉള്ള ഈ മുറിയില്‍, ആരും സാക്ഷികളായി ഇല്ലാത്ത ഈ വേളയില്‍, നിങ്ങളെ മറ്റുള്ളവരുടെ മുന്നില്‍ ചെറുതാക്കാതെ, അപമാനിക്കാതെ, എല്ലാം തുറന്നു പറയണമെന്നുണ്ട്. അതാണ്‌ ഞാന്‍ തിരക്കിട്ട് വന്നത്. സമയം വൈകുന്നതിനു മുമ്പേ ഇതെല്ലാം പറഞ്ഞെ പറ്റൂ.


പിച്ച വെക്കുന്ന ആ കാലം നിങ്ങള്‍ക്ക് ഓര്‍മ്മ ഉണ്ടാവില്ല. അതിനു മുമ്പ് തന്നെ ഞാന്‍ നിങ്ങളുടെ കൂടെ ഉണ്ടായിരുന്നു. എല്ലാവരും പറഞ്ഞു, നിങ്ങള്‍ അമ്മയുടെയും, അച്ഛന്‍റെയും കൈകള്‍ പിടിച്ചു നടക്കാന്‍ പഠിച്ചുവെന്ന്. അവര്‍ ഉണ്ടെങ്കിലും, ഇല്ലെങ്കിലും ഓരോ പ്രാവശ്യവും നിങ്ങള്‍ വീഴുമ്പോള്‍ ഞാന്‍ ഉണ്ടായിരുന്നു നിങ്ങള്‍ക്ക് തുണയായിട്ടു. നിങ്ങള്‍ക്കൊന്നും പറ്റാതിരിക്കാന്‍ ഞാന്‍ നിങ്ങളെ താങ്ങുമായിരുന്നു. അവര്‍ നിങ്ങളെ വേര്‍ പിരിഞ്ഞപ്പോഴും ഞാനായിരുന്നു കൂടെ നിന്നത്.  ഞാന്‍ നിങ്ങളില്‍ നിന്നും എന്തെങ്കിലും ആസ്തിക്കോ, അല്ലെങ്കില്‍ പ്രശംസക്ക് വേണ്ടിയോ അല്ല ഇതെല്ലാം പറയുന്നത്. വേണ്ട. തല ചെരിച്ചു എന്നെ നോക്കേണ്ട. വീണ്ടും എനിക്ക് നിങ്ങളോട് സഹതാപം തോന്നും. ഞാന്‍ എന്‍റെ വാക്കുകള്‍ വീണ്ടും ആവനാഴിയില്‍ വെക്കാന്‍ ഇടയുണ്ട്. എന്‍റെ ഈ വാക്കുകള്‍ നിങ്ങള്‍ ഇവിടെ ഉപേക്ഷിച്ചു പോയേക്കാം. ആരെങ്കിലും, ആരെങ്കിലും ഒരാള്‍ ഈ കഥ വായിച്ചേക്കാം. അത് മതി, എനിക്ക്. നിങ്ങള്‍ക്ക് അഞ്ചു വയസ്സായപ്പോള്‍, സ്വന്തം കാലുകളില്‍ നില്‍ക്കാം എന്നായപ്പോള്‍ എന്നെ പിടിക്കാന്‍, എന്നെ ഉപദ്രവിക്കാന്‍ എന്‍റെ പിന്നാലെ പാഞ്ഞു വരുമായിരുന്നു. ഞാന്‍ നിങ്ങള്‍ക്ക് പിടി തരാതെ, ഒഴിഞ്ഞു മാറുമായിരുന്നു. ആ ഒഴിഞ്ഞു മാറല്‍. എന്‍റെ ജീവനെ സംരക്ഷിക്കാന്‍ വേണ്ടി ആയിരുന്നില്ല, മാഷേ. നിങ്ങളോടുള്ള സ്നേഹം കൊണ്ടായിരുന്നു. ജീവിത കാലം മുഴുവന്‍ നിങ്ങളെ സംരക്ഷിക്കണം എന്ന് വ്രതമെടുത്ത എന്‍റെ കറ മുറിഞ്ഞ സ്നേഹമായിരുന്നു, മാഷേ അത്. നിങ്ങളുടെ വിദ്യാഭ്യാസ കാലങ്ങളിലും ഇതേ വികാര വിചാരങ്ങള്‍ ആയിരുന്നു എന്നെ നയിച്ചത്. അതിന്നു ശേഷമാണ് നിങ്ങളുടെ ഭാവമാറ്റം ഞാന്‍ കൂടുതല്‍ ശ്രദ്ധിച്ചത്. ഗുരുക്കള്‍ പഠിപ്പിച്ച നല്ല കാര്യങ്ങളെല്ലാം നിങ്ങള്‍ ഒരു വിഴുപ്പു പോലെ പിന്നിലേക്ക്‌ എറിയുകയായിരുന്നു. എന്തും വെട്ടി പിടിക്കണം, അത് ഏതു വഴിയില്‍ ക്കൂടി ആയാലും, ആരെ ചതിച്ചു ആയാലും, എന്ത് വില കൊടുത്തായാലും, എന്നുള്ള നിങ്ങളുടെ വീക്ഷണത്തില്‍ നിന്നും നിങ്ങളെ എത്ര പ്രാവശ്യം പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു! നിങ്ങള്‍ക്ക് എന്നോടു പുച്ഛം ആയിരുന്നു. ആ തുപ്പല്‍ ഏറ്റു വാങ്ങി, ഒന്ന് കുളിക്കാന്‍ പോലും നില്‍ക്കാതെ നിങ്ങളുടെ പിന്നാലെ കിതച്ചു, കിതച്ചു ഒപ്പം എത്തിയതിന്‍റെ ചേതോവികാരം, എന്‍റെ ധര്‍മം, നിങ്ങള്‍ പഠിച്ച ഒരു പുസ്തകങ്ങളിലും ഇല്ലായിരുന്നു. ആ കാരണം കൊണ്ട് തന്നെ ആയിരുന്നു ആ പുച്ഛം മുഖത്ത് ഉണ്ടായിരുന്നത്. 

പേരും പെരുമയും, ധനവും  മാത്രം നിങ്ങളുടെ സൂര്യ ഭഗവാനായിരുന്നു. രാവിലെ തന്നെ ആ ഭഗവാനെയും നോക്കി നിങ്ങള്‍ക്ക് ഒരു നടത്തം ഉണ്ടായിരുന്നു. എത്രയോ പ്രാവശ്യം, നിങ്ങളെ പിന്തുടരാതിരിക്കാന്‍ എന്‍റെ മനസ്സ് എന്നോടു ആജ്ഞാപിച്ചിരുന്നു. പക്ഷെ എന്‍റെ ധര്‍മം ആയിരുന്നു നിങ്ങളെ പിന്തുടരുക എന്നത്. തെറ്റായ വഴികളില്‍ക്കൂടി പോകുമ്പോഴെല്ലാം ഞാന്‍ നിങ്ങളെ പിന്നില്‍ നിന്നും വലിച്ചിരുന്നു. ആ വഴി തെറ്റാണ്, അതിലെ പോകേണ്ട എന്ന് കേണപേക്ഷിച്ചിരുന്നു എന്ന് നിങ്ങള്‍ക്ക് അറിയാവുന്ന വസ്തുതയല്ലേ? പക്ഷെ, ഓരോ പ്രാവശ്യവും നിങ്ങള്‍ കാലു മടക്കി എന്നെ തോഴിക്കുകയായിരുന്നു, ഒരു പട്ടിയെപ്പോലെ. അതില്‍ എനിക്ക് തെല്ലും വിഷമമില്ലായിരുന്നു. പക്ഷെ നിങ്ങളുടെ ചെയ്തികള്‍ എന്നെ സങ്കടപ്പെടുത്തിയിരുന്നു. അവ എനിക്ക് സഹിക്കാവുന്നതിലും കൂടുതല്‍ ആയിരിന്നു. മഴ പോലെ പെയ്തിരുന്ന എന്‍റെ കണ്ണുനീരും കണ്ടില്ലെന്നു നടിച്ചു നിങ്ങള്‍ നടക്കുകയായിരുന്നു. നിങ്ങള്‍ എറിഞ്ഞു കൊടുത്തിരുന്ന എല്ലിന്‍ കഷ്ണങ്ങളും തിന്നു എത്രയോ ശിങ്കിടികള്‍ അന്ന് നിങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്നു. പിന്നെ എന്‍റെ കണ്ണുനീര്‍ നിങ്ങള്‍ എങ്ങിനെ കാണാന്‍, അല്ലെ? അരുത്, ഇപ്പോള്‍ കണ്ണുനീര്‍ വീഴ്ത്തേണ്ട. കര്‍മ്മ യുദ്ധത്തിലെ അര്‍ജുനനെ പ്പോലെ ആ കണ്ണുനീര്‍ എന്നെ നിസ്സഹായനാക്കും. ഗദ് ഗധംഗളിലൂടെ പിന്നെ എനിക്കൊന്നും പറയാന്‍ പറ്റില്ല. ഞാന്‍ പറയുന്നതെല്ലാം സത്യമാണെന്ന് നിങ്ങള്‍ക്കിപ്പോള്‍ ബോധ്യമാവുന്നുണ്ട്, അല്ലെ? ഞാന്‍, ആ കണ്ണുനീര്‍ തുടക്കുന്നില്ല. ഞാനും നിങ്ങളില്‍ നിന്നും ഒരു പാഠം ഉള്‍ക്കൊണ്ടു, കാണാത്ത പോലെ തിരിഞ്ഞിരിക്കട്ടെ.

നിങ്ങളുടെ നീണ്ട കാലടികള്‍ക്കൊപ്പം എത്തുവാന്‍ ഞാന്‍ ഓടുമായിരുന്നു. നിങ്ങള്‍ അറിയാതെ നിങ്ങളുടെ മുമ്പിലും, പിന്നിലും, വശങ്ങളിലും, എനിക്ക് മാത്രം കാണാന്‍ പറ്റിയിരുന്ന (നിങ്ങളുടെ ശിങ്കിടികള്‍ നിങ്ങള്‍ അറിയാതെ നിങ്ങള്‍ക്ക് സമ്മാനിക്കാന്‍ കുഴിച്ചിരുന്ന) അഗാധഗര്‍ത്തങ്ങളില്‍ നിന്നും വലിച്ചു മാറ്റുമായിരുന്നു. നിങ്ങള്‍ വെറും പോഴന്‍ ആയിരുന്നു. വെറും ഒരു കളിപ്പാട്ടം. ഇരുട്ടിലും നിങ്ങളുടെ ചെയ്തികള്‍ കുറവായിരുന്നില്ല. ചെയ്തതും, ചെയ്യിച്ചതും ആയ എത്രയോ കര്‍മ്മങ്ങളുടെ രക്ത കറകള്‍ നിങ്ങളുടെ ഈ കൈകളിലുണ്ട്? വേണ്ട, പൊക്കി നോക്കാന്‍ നോക്കേണ്ട. അവ ഇനി ഒരിക്കലും പൊങ്ങുകയില്ല, മാഷേ. നൂറു കണക്കിന് കൈകള്‍ നിങ്ങള്‍ ഇത് പോലെ അനക്കാന്‍ പറ്റാതാക്കിയിട്ടില്ലേ, മറന്നു പോയോ? നിങ്ങള്‍ മറന്നാലും, എനിക്ക് മറക്കാന്‍ പറ്റുകയില്ല. കാരണം, ഞാന്‍ അതിനെല്ലാം മൂക സാക്ഷി ആയിരുന്നു. അത് മാത്രമോ, മാഷേ? രാത്രികളില്‍ നിങ്ങളുടെ പേക്കൂത്തുകളുടെ ഉടമ എന്നെയാക്കിയിരുന്നില്ലേ? എത്ര വൈദഗ്ധ്യത്തോടെയാണ് നിങ്ങള്‍ നിഴലുകള്‍ നിഴലുകളെ ആക്രമിക്കുന്നതായും, കെട്ടിപ്പുണരുന്നതായും  ചിത്രീകരിച്ച്, എന്‍റെയും, എന്‍റെ സഹോദരങ്ങളുടെയും  പുറത്തു ഉത്തരവാദിത്വം പഴി ചാരിയത്! നിങ്ങളെ ഓര്‍മ്മിപ്പിക്കുകയല്ല, മാഷേ. ദീര്‍ഘവീക്ഷണമുള്ള ഞാന്‍ അന്ന് തന്നെ നിങ്ങളുടെ ഈ നിസ്സഹായ അവസ്ഥയിലുള്ള കിടപ്പ് കണ്ടിരുന്നു. നിഴലായിട്ടല്ല മാഷേ, സത്യസ്ഥിതിയിലുള്ള ഈ അവസ്ഥ, ഈ ശരശയ്യ, തന്നെ ആയിരുന്നു കണ്ടത്. നിങ്ങളെ കാണിക്കാന്‍ എത്ര യത്നിച്ചു? പക്ഷെ നിങ്ങള്‍ ഗാന്ധാരിയെപ്പോലെ കണ്ണ് മൂടി ഇരിക്കുകയായിരുന്നല്ലോ? പോരാത്തതിന്നു എന്നെ അസൂയയുടെ മൂര്‍ത്തീഭാവമായും ചിത്രീകരിച്ചു. ഞാന്‍ ബധിരനും, മൂകനും ആയി ആക്ഷേപങ്ങള്‍ സഹിച്ച് ഇരുന്നു. കാരണം എനിക്ക് യാതൊരു നഷ്ടവും ഇല്ലായിരുന്നു.

മദ്ധ്യാഹ്നത്തിനു ശേഷം നിങ്ങള്‍ക്ക് നിങ്ങള്‍ വെട്ടിപ്പിടിച്ചത് അളക്കാനുള്ള വെമ്പലായിരുന്നു. സൂര്യനടക്കം കെട്ടിപ്പിടിച്ച നിങ്ങള്‍ സൂര്യന് മുമ്പില്‍ നടക്കുകയായിരുന്നു. സൂര്യനെ പിന്നിലാക്കിയ സന്തോഷം എല്ലാവരെയും നിങ്ങള്‍ക്ക് കാണിക്കണമായിരുന്നു. കഷ്ട്ടവും, സഹതാപവും തോന്നിയ ഞാന്‍ നിങ്ങള്‍ക്ക് മുമ്പേ നടന്നു നിങ്ങളെ തടുക്കുന്നുണ്ടായിരുന്നു.  അസ്തമയത്തിലെക്കുള്ള  ഈ പോക്ക് നിങ്ങള്‍ക്ക് നല്ലതല്ല എന്ന് പറയുന്നുണ്ടായിരുന്നു. എന്‍റെ ശരീരത്തിന് പുറത്തു വെക്കുന്ന നിങ്ങളുടെ ഓരോ കാലടിയും എനിക്ക് സഹിക്കാന്‍ പറ്റുന്നതിലും കൂടുതല്‍ ആയിരുന്നു. എന്നിട്ടും ഞാന്‍ ഒരു പരിതാപവും പറയാതെ, രക്തം പൊടിയുന്ന എന്‍റെ ദേഹം തുടയ്ക്കുക പോലും ചെയ്യാതെ, നിങ്ങളുടെ മുന്നില്‍ നടന്നു. നിങ്ങളെ, നിങ്ങളുടെ പാദങ്ങളെ  തടയുക മാത്രം ആയിരുന്നു എന്‍റെ ലക്‌ഷ്യം. കാരണം നിങ്ങളുടെ പതനം മനസ്സിലാക്കിയിരുന്ന നിങ്ങളുടെ ശിങ്കിടികള്‍, എന്തിനു നിങ്ങളുടെ  സ്വന്തം രക്തത്തില്‍ പിറന്ന മക്കള്‍ പോലും, സന്തോഷിക്കുകയായിരുന്നു. വെട്ടിപ്പിടിച്ച  ആസ്ത്തികള്‍, വിയര്‍പ്പു വീഴ്ത്താതെ അവര്‍ക്ക് സ്വന്തം ആകുന്ന നിമിഷങ്ങളെ  സ്വപ്നം കാണാന്‍ തുടങ്ങിയിരുന്നു. ഈ വൈകിയ നിമിഷങ്ങളില്‍ എന്തിന്നാണ് ആ കാലുകള്‍ അനക്കാന്‍ നോക്കുന്നത്? തിരിച്ചു പോകാന്‍ നോക്കുകയാണോ? അതോ ഈ സായാന്ഹത്തിലെങ്കിലും എന്നെ ചവുട്ടിയിരുന്ന ആ കാലുകളെ ശപിക്കുകയാണോ? നിങ്ങളിലുള്ള എന്‍റെ വിശ്വാസം തീര്‍ത്തും ഇല്ലാതായിരിക്കുന്നു, മാഷേ. കാരണം ഇപ്പോഴും നിങ്ങള്‍ക്ക് അനങ്ങാന്‍ കഴിഞ്ഞാല്‍, എഴുന്നേല്‍ക്കാന്‍ കഴിഞ്ഞാല്‍, എന്നെ ചവുട്ടി മാറ്റി അതെ മക്കളുടെ ഭാഗം നിങ്ങള്‍ വീണ്ടും പിടിക്കും. എന്നാലും എനിക്ക് വിദ്വേഷമില്ല, മാഷേ. കാരണം ഞാന്‍ ആദ്യമേ പറഞ്ഞിരുന്നു.

ഓ, എന്തിനാണ് ആ ദയനീയമായ കണ്ണുകള്‍ കൊണ്ട് എന്നെ ഇപ്പോള്‍ നോക്കിയത്? ഒരു ദ്രിഡവിശ്വാസത്തിന്റെ ലാഞ്ചന എനിക്ക് നേരെ എറിയുന്നത് ഇപ്പോള്‍ ഞാന്‍ വേറിട്ട്‌ കാണുന്നുണ്ട്, മാഷേ. വേറെ ആരും നിങ്ങള്‍ക്ക് തുണയുണ്ടാവില്ല, അല്ലെ? പേടിക്കേണ്ട. ഞാന്‍ കൂടെയുണ്ടാവും. നിങ്ങള്‍ക്ക് കുഴിച്ച, നിങ്ങള്‍ക്കുണ്ടാക്കിയ ആ അസ്ഥിമാടത്തിന്റെ അവിടം വരെ, ഞാന്‍ തീര്‍ച്ചയായും കൂടെ നില്‍ക്കാം. നിങ്ങള്‍ എന്നെ വിശ്വസിച്ച നിലക്ക് എനിക്ക്  ചില കടമകള്‍  കൂടെയുണ്ട്, മാഷേ. ആ കാലുകള്‍ ശരിക്ക് വെക്കണം, ആ കൈകള്‍ ശരീരത്തിന്റെ വശങ്ങളില്‍ വെക്കണം, ആ വാ അടച്ചു പിടിക്കണം, ആ കണ്ണുകള്‍ തുറിക്കാതെ അടച്ചു പിടിക്കണം. അതെ മാഷേ, ഇത് ഞാന്‍ ഇപ്പോള്‍ ചെയ്തില്ലെങ്കില്‍  നിങ്ങളുടെ ആന്തരീകഭാഗങ്ങള്‍ കൂടി  വിറ്റ് നിങ്ങളുടെ  മക്കള്‍ കാശാക്കും. ഈ പാപങ്ങള്‍ ചെയ്തു കൂട്ടിയ ആന്തരീക ഭാഗങ്ങള്‍ വേറെ ആര്‍ക്കെങ്കിലും കൊടുത്താല്‍ തെറ്റുകള്‍ ആവര്‍ത്തിക്കപ്പെടും. അതെനിക്ക് സമ്മതിക്കാന്‍ വിഷമമാണ്. അവസാന ശ്വാസം എടുത്തോളൂ മാഷേ, കുഴി വരെ ഞാന്‍ അനുഗമിക്കാം. എന്‍റെ കര്‍മ്മം അതോടെ തീരും. വേഗം, അവര്‍ വരുന്നുണ്ട്. തേങ്ങലുകളുടെ മുഖക്കച്ചയുമണിഞ്ഞു. നന്ദി മാഷേ, ഇപ്പോഴെങ്കിലും നിങ്ങള്‍ എന്നെ വിശ്വസിച്ചുവല്ലോ!

No comments:

Post a Comment