junction kerala.com

Friday, November 30, 2012

വിവേചന ബുദ്ധി

രാവിലെ ആറര മണി ആയാല്‍ എനിക്ക് ദിവസവും കുറെ വിരുന്നുകാരുണ്ടാവും. ആദ്യം കുറെ പ്രാവുകളാണ് ബാല്‍ക്കണിയില്‍ വരുക. അവര്‍ വരുന്നതിനു മുമ്പ് അവിടമെല്ലാം വൃത്തിയാക്കി, ഒരു വലിയ സ്റ്റീല്‍ പാത്രത്തില്‍ നിറയെ വെള്ളം ഒഴിച്ച് വെക്കണം. (വെള്ളം എല്ലാ പക്ഷികളും ദിവസം മുഴുവന്‍ കുടിച്ചു  കൊണ്ടിരിക്കും). ഒരു പാത്രത്തില്‍ നിറയെ നെല്ലും, ചാമയും കലര്‍ത്തി ചുമരില്‍ ക്കൂടെ വരിക്കു ഇട്ടു കൊടുക്കും. ഇരുപതിലും കൂടുതല്‍ പ്രാവുകള്‍ അത് മുഴുവന്‍ പത്തു പതിനഞ്ചു മിനുട്ട് കൊണ്ട് കാലിയാക്കും. അപ്പോഴേക്കും ആറെ മുക്കാല്‍ ആയിട്ടുണ്ടാവും. അപ്പുറത്തുള്ള നാല് ബദാം മരങ്ങളില്‍ അപ്പോഴേക്കും കുഞ്ഞിക്കിളികളും, മഞ്ഞക്കിളികളും, നിരന്നിരിക്കുണ്ടാവും. ഹൈ ടെന്‍ഷന്‍ കമ്പിയില്‍ രണ്ടു ബുള്‍ബുള്ള് കളും, കാക്കകളും  ഉണ്ടാകും. ഇവര്‍ക്ക്  ചാമയും, നെല്ലും ഒന്നും വേണ്ട. അവര്‍ക്ക് ചോറും, മിക്സ്ച്ചറും ആണ് പ്രിയം. കാക്കകളിലും രണ്ടു തരത്തിലുള്ളവര്‍ ഇരിക്കുന്നുണ്ടാകും. ഒന്ന് മുഴുവന്‍ കറുപ്പുള്ളവരും, മറ്റേതു കഴുത്തില്‍ ചെമ്പന്‍ വരയുള്ള ഇനവും. കറമ്പന്‍ കാക്കകള്‍ക്ക് തീരെ പേടിയില്ല. അവര്‍ കുറച്ചു തറവാടികളും ആണ്. അവര്‍ക്ക് ചോറും, മിക്സ്ച്ചറും ഇടുന്ന സ്ഥലം വേറെയാണ്. അവര്‍ ഇരിക്കുന്ന സ്ഥലത്ത് അഥവാ ഞാനോ, ഭാര്യയോ പോയി നിന്നാല്‍ ചില സമയങ്ങളില്‍ ഞങ്ങളുടെ കയ്യില്‍ കൊത്തി ഞങ്ങളെ അവിടെ നിന്നും മാറ്റും. ഈ കാക്കകള്‍ക്ക് ചോറിന്റെ കൂടെ തൈരും വേണം.  അവിടെ നിന്നും കഴിച്ചു കഴിഞ്ഞാല്‍ അവര്‍ സ്ഥലം വിടും. പിന്നെ വെയില്‍ ചൂട് പിടിച്ചാല്‍ ബാല്‍ക്കണിയില്‍ അവര്‍ (കറുത്ത കാക്കകള്‍)) മാത്രം) വന്നു ക്ഷീണം മാറ്റാന്‍ ഇരിക്കും. ചെമ്പന്‍ കാക്കകള്‍ അങ്ങിനെയല്ല. കക്കാനാണ് അവര്‍ക്ക് കൂടുതല്‍ ഇഷ്ട്ടം. അവര്‍ക്കാണെങ്കില്‍ കറമ്പന്‍ കാക്കകളെ മാത്രമേ പേടിയുള്ളൂ. കോങ്കണ്ണിട്ട്   നോക്കി അവര്‍ മറ്റുള്ള പക്ഷികളുടെ മിക്സ്ചര്‍ കൂടി തട്ടിയെടുക്കും. എല്ലാം അവര്‍ക്ക് മാത്രം എന്നാണു അവരുടെ പക്ഷം.  ബാല്‍ക്കണിക്കകത്ത് ഒരു പാത്രത്തില്‍ (ഒരു പഴയ ഫ്ലവര്‍ വൈയിസ്) കുഞ്ഞിക്കിളികള്‍ക്കും, മഞ്ഞക്കിളികള്‍ക്കും, ബുള്‍ബുള്‍കള്‍ക്കും മിക്സ്ചര്‍ ഇട്ടു കൊടുക്കും. ഇതില്‍ കുഞ്ഞിക്കിളികളെ മറ്റെല്ലാ പക്ഷികളും കൊതി ഓടിക്കും. ബുള്‍ബുള്‍കളെ കുഞ്ഞിക്കിളികളെ ഒഴിച്ചാല്‍ മറ്റെല്ലാവരും കൊത്തി ഓടിക്കും. ചെമ്പന്‍ കാക്കകളും,, പ്രാവുകളും ബാല്‍ക്കണിക്കകത്തെ പാത്രത്തില്‍ നിന്നും മറ്റുള്ള കൊച്ചു പക്ഷികളെ ഓടിച്ചു മിക്സ്ചര്‍ കൊത്തിയെടുക്കും. എന്റെ അടുത്തു കുറച്ചു മിക്സ്ചര്‍ ഇട്ടു കൊടുത്താല്‍ കുഞ്ഞിക്കിളികള്‍ പലപ്പോഴും മെല്ലെ വന്നു തിന്നും. ബുള്‍ബുള്ളിനും കുറച്ചു വിട്ടു ഇട്ടു കൊടുത്താല്‍ പേടിയോടു കൂടി ചിലപ്പോള്‍ കുറച്ചൊക്കെ തിന്നും. മഞ്ഞക്കിളികള്‍ക്ക് എന്നെ പേടിയാണ്. പല തരത്തിലുള്ള ശബ്ദങ്ങള്‍ ഉണ്ടാക്കി എന്നെ അവിടെ നിന്നും മാറ്റാന്‍ നോക്കും. പക്ഷെ ഞാന്‍ പോയാല്‍ ചെമ്പന്‍ കാക്കകള്‍ അല്ലെങ്കില്‍ പ്രാവുകള്‍ മുഴുവനും കട്ടെടുക്കും. ഈ ചെമ്പന്‍ കാക്കകളെയും, പ്രാവുകളെയും ഓടിക്കാന്‍ ഞാന്‍ ഒരു പ്രതിമ പോലെ ബാല്‍ക്കണിയില്‍ അങ്ങിനെ നില്‍ക്കും. പേടിച്ചു, പേടിച്ചു മഞ്ഞക്കിളികള്‍ തിന്നാന്‍ പാത്രത്തില്‍ ഇരിക്കുമ്പോഴേക്കും, കള്ളന്‍ ചെമ്പന്‍ കാക്കകള്‍ അല്ലെങ്കില്‍ ആ പ്രാവുകള്‍ അവിടെ തിന്നാന്‍ വന്നിരിക്കും. അപ്പോള്‍ ഞാന്‍ അവരെ ഓടിക്കാന്‍ തുടങ്ങിയാല്‍ മഞ്ഞക്കിളികളും, കുഞ്ഞിക്കിളികളും, ബുള്‍ബുള്ളും പറന്നു പോകും. പല വഴികളും നോക്കി. അവസാനം ഞാന്‍ ഒന്ന് തീരുമാനിച്ചു. കിട്ടുന്നവര്‍ക്ക് കിട്ടട്ടെ. ഫ്ലവര്‍ വൈസ്സിലും മൂന്നു, നാല് സ്ഥലങ്ങളിലും മിക്സ്ചര്‍ ഇട്ടു കൊടുത്തു ഞാന്‍ അമ്പല ദര്‍ശനത്തിന്നു പോകും. 


അടുത്തുള്ള ഹനുമാന്റെ അമ്പലത്തിലേക്ക് പോകുന്ന വഴിക്ക് ഞാന്‍ ആലോചിച്ചു. ഈ പക്ഷികളെ പോലെ തന്നെയല്ലേ മനുഷ്യന്മാര്‍. ഉള്ളത്? ശക്തി കുറഞ്ഞവരും, കൂടിയവരും, തറവാടികളും, സൂത്രക്കാരും, കള്ളന്മാരും ഒക്കെ ഉള്ള മനുഷ്യന്മാര്‍. നമ്മളില്‍ ഇടയ്ക്കും ഇല്ലേ? മനുഷ്യന്മാരുടെ ആവശ്യങ്ങള്‍ അറിഞ്ഞ്, നമുക്ക് സാധന സാമഗ്രികള്‍ വേണ്ടുവോളം ദൈവം (പ്രകൃതി) തരുന്നുണ്ടായിരിക്കാം. പക്ഷെ ഈ തരുന്നതില്‍ ഏറിയ പങ്കും ശക്തി കൂടിയവരും, സൂത്രക്കാരും കൈ വശം വെക്കുന്നു. നല്ലവരായ, സത്യസന്ധന്മാരായ തറവാടികള്‍ അവരുടെ ആവശ്യത്തിന്നുള്ളത് എടുത്തു മാറി നില്‍ക്കുന്നു. പാവപ്പെട്ടവര്‍ക്കാകട്ടെ ബാക്കി വന്നതില്‍ എന്തെങ്കിലും കിട്ടിയാല്‍ ഭാഗ്യം. ദൈവം ഒരു പക്ഷെ ശക്തി കൂടിയവരെയും, അതിസൂത്രക്കാരെയും മാറ്റി നിര്‍ത്താന്‍ ശ്രമിക്കുന്നുണ്ടാകും. അങ്ങിനെ ശ്രമിച്ചപ്പോള്‍, പാവപ്പെട്ടവരും, ശക്തി കുറഞ്ഞവരും പേടിച്ചു (മഞ്ഞക്കിളികളും, കുഞ്ഞിക്കിളികളും, ബുള്‍ബുള്ളും പോലെ) മാറി നില്‍ക്കുന്നത് കണ്ടപ്പോള്‍ ദൈവം വിചാരിച്ചിട്ടുണ്ടാകും "കിട്ടുന്നവര്‍ക്ക് കിട്ടട്ടെ. വിവേചന ബുദ്ധി മനുഷ്യന്മാര്‍ക്ക് കൊടുത്തിട്ടുണ്ടല്ലോ!"

Saturday, November 10, 2012

കരിനാക്ക്:

ഞങ്ങളുടെ വീടിനു കുറച്ചു ദൂരെ താമസമുള്ള ഒരു പരിചയക്കാരന്‍ ഉണ്ടായിരുന്നു, നാണുവാശാന്‍ എന്നാണു വിളിച്ചിരുന്നത്. അന്ന് ഒരു എഴുപത്തഞ്ചു വയസ്സ് വരുമായിരുന്നു. ആ വടിയും എടുത്തു വരുന്നത് കണ്ടാല്‍ ആശാനെ അറിയുന്നവരൊന്നും പിന്നെ വഴിയില്‍ നില്‍ക്കില്ല. പേര് കേട്ട കരിനാക്കുകാരന്‍ ആയിരുന്നു എന്നത് തന്നെ കാര്യം. 

ഓണക്കാലം. ഞങ്ങളുടെ അടുത്തുള്ള മമ്മത് കടയില്‍ നിറയെ ഓണക്കുലകള്‍ നിരത്തിയിരിക്കുന്നു. നാണ്‌വാര് പോയി വില ചോദിച്ചു. ഓണത്തിനു മമ്മതിന്റെ ആദ്യത്തെ കസ്ടമര്‍. ആയിരുന്നു. നാനുവാരിന്റെ കരിനാക്ക് അറിവുള്ളത് കാരണം പത്തു രൂപ കുറച്ചു തന്നെ വില പറഞ്ഞു. വില കേട്ട് നാണ്‌വാര് പറഞ്ഞു "അവിടെ തന്നെ ഇരിക്കട്ടെ." പാവം മമ്മത്. ഓണം കഴിഞ്ഞിട്ടും ഓണക്കുലകള്‍ തൂങ്ങി കിടന്നു. പഴങ്ങള്‍ ഉണങ്ങിപ്പോയി എന്ന് മാത്രം. 

എന്റെ അമ്മാമന്‍ 1963 ഇല്‍ ഭാണ്ടാരയില്‍ നിന്നും വരുന്നു. അന്ന് വീട്ടില്‍ മണ്ണെണ്ണ വിളക്കുകള്‍ ആണ്. അമ്മാമയുടെ സൈക്കിളില്‍ വെച്ചിരുന്ന ഹെഡ് ലാംപും കൊണ്ട് വന്നിരുന്നു. മുമ്പില്‍ രിഫ്ലെക്ടരും, രണ്ടു പുറത്തും പച്ചയും. ചുകപ്പും ഗ്ലാസ്സും, പിന്നില്‍ ഒരു പിടിയും ഉള്ള മണ്ണെണ്ണ വിളക്ക് രാത്രി ഇറങ്ങി നടക്കാന്‍ പറ്റിയതായിരുന്നു. എപ്പോഴെങ്കിലും ആ വീട്ടില്‍ എത്തുന്ന ഞാന്‍ സന്ധ്യക്ക്‌ അതൊന്നു കൊളുത്തി പുറത്തേക്കിറങ്ങി. പുറത്തിറങ്ങിയതും നാണുവാശാന്‍ മുന്നില്‍. ഭൂതം പോലെ നില്‍ക്കുന്നു. അമ്മാമനെ കാണാന്‍ വന്നതായിരുന്നുവത്രേ. എന്റെ കയ്യില്‍ ഉണ്ടായിരുന്ന സൈക്കിള്‍ വിളക്ക് കണ്ടു പറഞ്ഞു "ഹായ്, അത്ഭുത വിളക്കാണല്ലോ. ഒന്ന് ആ ഉമ്മറപ്പടിയില്‍ വെക്കൂ. ഞാന്‍ ഒന്ന് കാണട്ടെ." ഞാന്‍ എല്ലാവരെയും നോക്കി പേടിയോടു കൂടി താഴെ വെച്ചു. 'ഭൂം' എന്നൊരു ശബ്ദം ഉണ്ടാക്കി വിളക്ക് ഒന്നിച്ചു കത്തുന്നതെ പിന്നെ കണ്ടുള്ളൂ. അമ്മാമന്‍ ഓടി വന്നു കുറച്ചു മണ്ണെടുത്തിട്ട് തീ അണച്ചു. തിളങ്ങുന്ന ചുമപ്പു നിറമുള്ള ആ വിളക്ക് അപ്പോഴേക്കും ഒരു കരിംഭൂതം ആയി കഴിഞ്ഞിരുന്നു. നാണുവാശാന്‍ ഒരു ശബ്ദം പോലും ഉരുവിടാതെ പോയി കഴിഞ്ഞിരുന്നു. എനിക്കിപ്പോഴും സംശയം അത് അയാളുടെ ഭൂതം ആയിരുന്നോ എന്നാണു?

എന്റെ വീട്ടില്‍ ഒരു മാവ് ഉണ്ടായിരുന്നു. കപ്പല്‍ മാങ്ങ എന്നായിരുന്നു ഞങ്ങള്‍ പറഞ്ഞിരുന്നത്. നല്ല സ്വാദ് ആയിരുന്നു. അധികം പുളിയില്ലാത്ത കാരണം പച്ചക്ക് തന്നെ ഉപ്പു കൂട്ടി തിന്നാന്‍ നല്ല സ്വാദ് ആയിരുന്നു. ഒരു കൊല്ലം നിറയെ മാങ്ങ ഉണ്ടായി. നാനുവാര്‍ വടി കുത്തി വീട്ടില്‍ വന്നു പറഞ്ഞു "ആ കിഴക്കോട്ടുള്ള കൊമ്പില്‍ മാങ്ങ നിറഞ്ഞ കാരണം ഇല കൂടി കാണുന്നില്ല." ഇതും പറഞ്ഞു പുള്ളിക്കാരന്‍ ഞങ്ങളുടെ പടിപ്പുര കൂടി കടന്നിട്ടുണ്ടാവില്ല, അതാ പൊട്ടി വീഴുന്നു അദ്ദേഹം പറഞ്ഞ ആ കൊമ്പും, മാങ്ങകളും. എന്തായാലും നാണുവാശാന്റെ കയ്യില്‍ തന്നെ ഒരു പത്തു മാങ്ങ എന്റെ അമ്മമ്മ അവരുടെ വീട്ടിലേക്കു കൊടുത്തയച്ചു. സന്തോഷത്തോടു കൂടിയായിരുന്നോ അതോ ദ്വേഷ്യം വീട്ടുകയായിരുന്നോ എന്നറിയില്ല.

നാണുവാശാന്റെ സംഭാഷണവും, മാവിന്റെ കൊമ്പു വീഴലിനും ദ്രിക്സാക്ഷിയായിരുന്ന മുണ്ടി അമ്മമ്മയോടു പറഞ്ഞു "എന്റെ തമ്പ്രാട്ടീ. ആ മൂത്താര് അയ്യപ്പന്‍റെ വീട്ടിലെ ചക്ക നിറഞ്ഞ പ്ലാവ് കണ്ടു ഇത് പോലെ എന്താ അയ്യപ്പാ പ്ലാവോന്നും വീഴില്ലല്ലോ അല്ലെ എന്ന് ചോദിക്കലും ഒരു അഞ്ചാറു ചക്കകള്‍ ഒന്നിന് മീതെ ഒന്നായി താഴെ വീണതും ദാ ഈ കഴിഞ്ഞ ആഴ്ചയില്‍ അല്ലെണ്ടായത്." പച്ചക്കറികള്‍ ഉണ്ടാക്കുന്ന എല്ലാ സ്ഥലങ്ങളിലും അന്ന് നാണുവാശാനെ പേടിച്ചു ഒരു കോലം കെട്ടി വെക്കുമായിരുന്നു "കരിങ്കണ്ണാ നോക്ക്" എന്നും അതില്‍ എഴുതുമായിരുന്നു.

ഇപ്പോള്‍ ചക്കയും, മാങ്ങയും, പച്ചക്കറികളും  ഒന്നും ഇല്ലാത്തതു കാരണം നാണുവാശാന്മാരും  ഇല്ല. കോലം കെട്ടലും ഇല്ല. ഇല്ലെങ്കില്‍ അവിടെയെങ്കിലും പോയി നിന്ന് വല്ല നോക്ക് കൂലിക്ക്  ശ്രമിക്കാമായിരുന്നു.

Thursday, November 1, 2012

സാന്‍ഡി എന്ന സുന്ദരി


കരീബിയയിലെ ഒരു കൊച്ചു സന്ദരിയായി അവള്‍ ജനിച്ചു. മന്ദ മാരുതന്‍ അവളെ തലോടി. റാഫേല്‍ ബാക്കി വെച്ച കുറച്ചു ബാഷ്പ്പ കണങ്ങള്‍ അവളുടെ കൂട്ടുകാരായി. അവളുടെ സൌന്ദര്യത്തില്‍ ആക്രുഷ്ട്ടം കൊണ്ട കുറച്ചു വായു പുത്രന്മാര്‍ അവളുടെ കൂടെ നൃത്തം ചെയ്യാന്‍ തുടങ്ങി. അവളെ വലയം ചെയ്ത സുന്ദരന്മാര്‍ അവളിലെ ശക്തി വളര്‍ത്തി. അവള്‍ സമയ സൂചിക്ക് എതിരായി, അവളുടെ കൂട്ടുകാരുടെ ശക്തി കൂടി ആര്‍ജിച്ചു  നൃത്തം ചെയ്യാന്‍ തുടങ്ങി. കരീബിയന്‍ ചൂട് വെള്ളം അവളിലെ കാമാര്‍ത്തി കൂട്ടാന്‍ തുടങ്ങിയിരുന്നു. ഫലമോ ഒക്ടോബര്‍ ഇരുപത്തിരണ്ടിന്നു ഒരു മാന്ദ്യത്തിന്റെ, ഇരുളിന്റെ മറവിലുള്ള, ജനനം. കൂടുതല്‍ ശക്തി ആര്‍ജിച്ച അവള്‍ ജമൈക, ക്യുബ, ബഹാമാസ് മുതലായ രാജ്യങ്ങളില്‍ കൂടി അവളുടെ നിശ്വാസകണ്ണുനീരില്‍ ക്കൂടി മരണം വിതച്ചു  മുന്നോട്ടു നീങ്ങുകയായിരുന്നു. ഭിഷഗ്വരന്മാര്‍ അപ്പോഴാണ്‌ അവളെ, അവളുടെ ശക്തിയെ നിരീക്ഷിക്കാന്‍ തുടങ്ങിയത്. വടക്ക് നിന്നും, പടിഞ്ഞാറു നിന്നും വന്ന അവളുടെ ശിന്കിടിമാര്‍ അവളെ കിഴക്കോട്ടു പോകുന്നതില്‍ നിന്നും തടഞ്ഞു. വടക്ക് നിന്നും വന്നവര്‍ അവളുടെ കൈ പിടിച്ചു, പടിഞ്ഞാറു നിന്നും വന്നവരുടെ ചൂടുമദ്യ ചഷകത്തിന്റെ ശക്തിയില്‍, കൂടുതല്‍ വേഗതയില്‍ നൃത്തം ചെയ്യാന്‍ തുടങ്ങി. അവളുടെ നീണ്ട ഉടുപ്പിന്റെ വ്യാസം വര്‍ധിച്ചു വരുകയായിരുന്നു. ഒരു രാക്ഷസിയുടെ രൂപം കൈ കൊള്ളുന്ന അവളുടെ ശക്തിയുടെ ആഴം മനസ്സിലാക്കുവാന്‍ ഭിഷഗ്വരന്മാര്‍ കൊമ്പ്യുട്ടരൈസ്ദ്  ടോമോഗ്രാഫി സ്കാന്‍ എടുത്തു നോക്കി. മുകളിലുള്ള ഉപഗ്രഹങ്ങള്‍ അവളുടെ ശക്തിയും, ഗതിയേയും പഠിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. മനുഷ്യനോടുള്ള കോപവും, അവരുടെ അഹങ്കാരവും കണ്ട് അവള്‍, അവളുടെ ചുവന്ന കണ്ണുകളും കാണിച്ചു, ഫ്ലോറിഡയെ കുളിപ്പിച്ചു കൊണ്ടിരുന്നു. എന്നിട്ടും ശക്തിയില്‍ അവള്‍ വെറും ഒരു ഇടത്തരക്കാരിയാണ് എന്ന് ഭിഷഗ്വരന്മാര്‍ വിധി എഴുതിയപ്പോള്‍, മനസ്സില്‍ അവള്‍ ചിരിക്കുകയായിരുന്നു, മനുഷ്യമനസ്സിന്റെ എല്ലാം അറിയാമെന്ന ഭാവത്തോടുള്ള ഒരു കളിയാക്കിയുള്ള ചിരി. ശിങ്കിടിമാരുടെ ശക്തി അവള്‍ രഹസ്യമായി ആര്ജിക്കുന്നത് ആരും മനസ്സിലാക്കിയിരുന്നില്ല.  ഒരു രണ്ടാം കിടക്കാരിയായി കണക്കാക്കി അവള്‍ക്കു ഒരു ഓമനപ്പേരും ഭിഷഗ്വരന്മാര്‍ കൊടുത്തു, "സാന്‍ഡി". മനുഷ്യനോടു അവളിലുള്ള പക കൂടുകയായിരുന്നു. അവള്‍ തൊള്ളായിരത്തി നാല്പത്തി ആറ് മില്ലിബാര്‍ ശക്തിയും ആര്‍ജിച്ചു ന്യു ജര്സിയില്‍ വന്നപ്പോള്‍ രണ്ടാം കിടക്കാരി തന്നെയായിരുന്നു; ആയിരത്തി തൊള്ളായിരത്തി എഴുപത്തോമ്പതില്‍ അമേരിക്ക സന്ദര്‍ശിക്കാന്‍ മടിച്ച ടിപ്പിനെക്കാള്‍ ശക്തി കുറവായിരുന്നു. എന്നിട്ട് പോലും ഇത്രയും മരണവും, നാശവും വിതച്ചു കൊണ്ട് അവള്‍ വിളിച്ചു കൂവുന്നുണ്ടായിരുന്നു "മനുഷ്യാ, ഇനിയെങ്കിലും പഠിക്കൂ. സര്‍വ്വനാശം സ്വയം വിളിച്ചു വരുത്താതിരിക്കൂ. എന്നെക്കാള്‍ കൂടുതല്‍ ശക്തിയുള്ളവര്‍ വരാതിരിക്കണമെങ്കില്‍ മനുഷ്യത്വത്തോടെ, പ്രകൃതി നിയമങ്ങള്‍ മനസ്സിലാക്കി, ഇനിയെങ്കിലും ജീവിക്കാന്‍ പഠിക്കൂ."
നാശങ്ങളുടെ കൂമ്പാരങ്ങള്‍ നിര്‍മ്മാര്‍ജ്ജനം ചെയ്ത മനുഷ്യമാക്ക്രികള്‍ വീണ്ടും മറവിയുടെ നീണ്ട കറുത്ത രോമക്കുപ്പായം എടുത്തണിഞ്ഞിരുന്നു. സ്വപ്നങ്ങളുടെ വീഥികളില്‍ ക്കൂടി കടലയും കൊറിച്ചു, കയ്യില്‍ കയ്യും പിടിച്ചു ഇണപ്രാവുകളെ പ്പോലെ ശ്മശാനത്തിലേക്കുള്ള അവരുടെ യാത്ര തുടര്‍ന്നു കൊണ്ടിരുന്നു.