junction kerala.com

Friday, October 12, 2012

അഹംഭാവം


ചെന്നൈ വിമാനത്താവളം പുതിയതായി നിര്‍മ്മിച്ചിരിക്കുന്ന കാലം. മുന്‍ഭാഗത്തെ വലിയ ഗ്ലാസ് വാതില്‍ അടഞ്ഞിരിക്കുന്നു. തുടച്ചു വൃത്തിയാകി വെച്ചിരിക്കുന്ന കാരണം അങ്ങിനെ ഒരു ഗ്ലാസ് അവിടെ ഉണ്ടെന്നു തോന്നുകയേ ഇല്ല. ഒരു നൂറു മീറ്റര്‍ അകലെ ഞാന്‍ വെറുതെ പുറത്തേക്ക് നോക്കി ഇരിക്കുന്നു. ഒരു ചെറുപ്പക്കാരന്‍ പുറത്തേക്ക് തിരക്കിട്ട് പോകുന്നു. നേരെ പോയി ഗ്ലാസ്സില്‍ മുഖം ഇടിച്ചു താഴെ ഇരുന്നു. വേദനയെക്കാള്‍ നാണക്കേടാണ്, ആരെങ്കിലും കണ്ടോ എന്നാ നാണക്കേടു, ആ ചെറുപ്പക്കാരന് ഉണ്ടായത് എന്ന് പിന്നീട് എന്നോടു പറഞ്ഞു. (പിന്നീട് അതില്‍ പെയിന്റ് കൊണ്ട് പേര് എഴുതിയത് കാരണം ഗ്ലാസ് ഉണ്ടെന്നു മനസ്സിലാവാന്‍ തുടങ്ങി.)

ഞാന്‍ ഒരു ചെറിയ പദ്യശകലം എഴുതി. വലിയ അറിവൊന്നും ഇല്ലാത്തത് കാരണം എന്റെ, ഞാന്‍ വിശ്വസിക്കുന്ന, ഒരു സുഹൃത്തിനെ കാണിച്ചു. അദ്ദേഹം എന്നോടു പറഞ്ഞു "..... സാറിനെ കാണിച്ചാല്‍ മതി. എന്തെങ്കിലും തെറ്റുണ്ടെങ്കില്‍ തിരുത്തി തരും." പേടി കൊണ്ടായിരുന്നോ, ഞാന്‍ എന്തിനു ചെറുതാവണം എന്നാ ദുരഭിമാനം കൊണ്ട് ആയിരുന്നോ എന്നെനിക്കറിയില്ല ആ കവിത (കവിത ആണോ എന്ന് ഞാന്‍ പറയും, വായിക്കുന്നവര്‍ ശരി വെ
ക്കണം എന്നില്ല) ഇപ്പോഴും ഏതോ കച്ചറ ഡബ്ബയില്‍ കിടക്കുന്നു.

എന്റെ ഒരു മാഷുണ്ടായിരുന്നു. മണി മാഷ്‌., നല്ല ഒരു വ്യക്തി. പക്ഷെ ചില സമയത്ത് ദ്വേഷ്യം വന്നാല്‍ എന്താണ് ചെയ്യുക എന്ന് പറയാന്‍ പറ്റില്ല. ഏതു കുട്ടിയായാലും ദ്വേഷ്യം വന്നാല്‍, (ഒരു ഭ്രാന്തന്റെ പോലെ അപ്പോള്‍ കിതക്കാന്‍ തുടങ്ങും) ആ കിതപ്പ് തീരുന്നത് വരെ കുട്ടിയെ അടിക്കും. ആ സമയം മാഷുടെ മുഖം തന്നെ കാണാന്‍ പേടിയാണ്. വലിയവര്‍ അടക്കം കാണാത്ത ഭാവം നടിച്ചു മറഞ്ഞിരിക്കും. ദ്വേഷ്യം മാറിയാല്‍ ആ അടിച്ച കുട്ടിയെ അടുത്തുള്ള ചായകടയില്‍ കൊണ്ട് പോയി വയറു നിറയെ എന്തെങ്കിലും വാങ്ങി കൊടുക്കും. അഥവാ വേണ്ട എന്ന് പറഞ്ഞാല്‍ വീണ്ടും മാഷിനു ദ്വേഷ്യം വരും, പിന്നെ റോഡിലിട്ടും അടി കിട്ടും.

വേറേയൊരു ടീച്ചര്‍ ഉണ്ടായിരുന്നു. ടീച്ചര്‍ പാല് പോലെ വെളുത്ത സുന്ദരിയായിരുന്നു. അവര്‍ക്കും സ്വയം ഇതറിയാമായിരുന്നു. അത് കാരണം മറ്റുള്ള പെണ്ണുങ്ങളോടു, ആണുങ്ങളോട് ചോദിക്കുക പോലും വേണ്ട, അവര്‍ തീരെ മിണ്ടിയിരുന്നില്ല. അവര്‍ക്ക് സുഹൃത്തായി ആരും ഉണ്ടായിരുന്നില്ല.

എന്റെ ഒരു കൂട്ടുകാരന്‍ വേലായുധന്‍ ഉണ്ടായിരുന്നു. വളരെ പാവപ്പെട്ട ഒരു കുടുംബത്തില്‍ നിന്നും വരുന്നു. കറുത്ത്, ബാഹ്യ സൌന്ദര്യം തീരെ ഇല്ലാത്ത ഒരു വ്യക്തി. (പക്ഷെ ഹൃദയം കൊണ്ട് വളരെ തങ്കപ്പെട്ടവന്‍ ആണെന്ന് എനിക്ക് അറിയാം). ഇദ്ദേഹവും ആരുമായും സമ്പര്‍ക്കം പുലര്‍ത്തിയിരുന്നില്ല. ഒരു ഒറ്റയാന്‍., പിന്നീട് കൂലിപ്പണിക്ക് പോകാന്‍ തുടങ്ങി.

അഭിപ്രായം ആരായാന്‍ മടിച്ച ഞാന്‍, ദ്വേഷ്യത്തില്‍ പൊതിഞ്ഞ മാഷ്‌, സുന്ദരിയാണെന്ന് സ്വയം ധാരണ ഉണ്ടായിരുന്ന ടീച്ചര്‍, വിക്രുതന്‍ ആണെന്ന് സ്വയം അറിയാമായിരുന്ന വേലായുധന്‍, ഈ നാല് ക്ലാസ്സിലും പെട്ടവര്‍ ഞാന്‍ ആദ്യം പറഞ്ഞ വ്യക്തിയെപ്പോലെ കാണാന്‍ പറ്റാത്ത ഒരു ഗ്ലാസ് വാതായനത്തില്‍ പോയി ഇടിച്ചു ഇരിക്കുകയാണ്. ആ ഗ്ലാസ് എങ്ങിനെ തുറക്കും എന്നറിയാതെ.........അതോ ആ ഗ്ലാസ് കണ്ടു പിടിക്കാനും, തുറക്കാനും ഉള്ള പരിശ്രമം തന്നെ ചെയ്യുന്നില്ലെന്ന് പറയാമോ? ഈ ഗ്ലാസ് തന്നെയല്ലേ നമ്മുടെ ഈഗോ, അഹങ്കാരം, അഹംഭാവം അല്ലെങ്കില്‍ ദുരഭിമാനം?

Thursday, October 11, 2012

മന്ത്രവാദം

വീട് പൂട്ടി ഒരു യാത്ര കഴിഞ്ഞു വന്ന അയാളും, ഭാര്യയും താഴ് തുറന്നു അകത്തു കയറി. യാത്ര ക്ഷീണം അകറ്റാനും, ഒരു ഉണര്മ്മ കിട്ടാനും രണ്ടു പേരും കുളിച്ചു. പൂജാ മുറിയില്‍ വിളക്ക് വെക്കാന്‍ കയറുമ്പോള്‍ വികൃത രൂപങ്ങള്‍ നിലത്തു വീണു കിടക്കുന്നത് കണ്ടു അയാളുടെ പാവം ഭാര്യ ഞെട്ടി പ്പോയി. 'റ റ u റം സ്വ റ റി'. "എന്താ ഇവിടെ പരന്നു കിടക്കുന്നത് എന്നൊന്ന് നോക്കൂ." ഉച്ചത്തില്‍ അവള്‍ പറഞ്ഞു. അയാളും ഓടിപ്പോയി നോക്കി. കണ്ണ് കലങ്ങി. ശബ്ദം കേട്ട് അയല്‍പക്കത്തെ നല്ല മൂന്നു സ്നേഹിതര്‍ വന്നു. അവരും മൂക്കത്ത് വിരല്‍ വെച്ചു. "എങ്ങിനെ ഇത് ഓരോരുത്തര്‍ക്ക് ചെയ്യാന്‍ പറ്റുന്നു?" വിരലുകള്‍ കൊണ്ട് വീണ വായിക്കുന്ന അയാള്‍ പറഞ്ഞു. മറ്റേ ആള്‍ ഒന്നും പറയാന്‍ പറ്റാതെ വിഷണ്ണനായി നില്‍ക്കുകയാണ്. മൂന്നാമത്തെ ആള്‍ പഴയ ഒരു കഥ പറഞ്ഞു      അയാളെ ആശ്വസിപ്പിക്കാന്‍ നോക്കി. നാലാമത് ഒരാള്‍ കൂടി ഓടിക്കൂടി. പൂജയിലും,  മന്ത്രവാദത്തിലും വിശ്വാസം ഉള്ള അയാള്‍ പറഞ്ഞു "നമുക്ക് ആ രാമുപ്പണിക്കരെ ഒന്ന് കൊണ്ട് വന്നു നോക്കിച്ചാലോ. വല്ല മാട്ടും മാരണവും ആണെങ്കിലോ?" വീട്ടുകാരന്റെ ഭാര്യ അയാളുടെ കുപ്പായം പിടിച്ചു  സമ്മതിക്കണം എന്ന് അപേക്ഷിക്കുന്നത് പോലെ വലിച്ചു. കുപ്പായം പഴയതാണ്. കീറും എന്ന പേടിയാല്‍ അയാള്‍ കൈ വിടുവിച്ചു രാമുപ്പണിക്കരെ കൊണ്ട് വരാന്‍ ഓടി. അദ്ദേഹം വന്നു കവടി നിരത്തി നോക്കി. വീണ്ടും, വീണ്ടും നിരത്തുന്നത് കണ്ടപ്പോള്‍ ഭാര്യയുടെ മുഖം കൂടുതല്‍ കൂടുതല്‍ ചുമക്കാന്‍ തുടങ്ങി. "എന്ത് പറ്റി, ഗുരുനാഥന്‍?" "എന്താ ഒന്നും അങ്ങുടു തെളിയിണില്ല്യാലോ." പാവം ഗുരുനാഥന്‍, ഇനി പൈസ കൂടി വാങ്ങില്ല. അത്ര നല്ല മനുഷ്യന്‍. ആണ്. നാലാമന്റെ ഭാര്യ നാലാമന്റെ ചെവിയില്‍ എന്തൊക്കെയോ കുശുകുശുക്കുന്നത് കേട്ടു. "ഞാന്‍ ഇപ്പോള്‍ വരാം. ആരും പോകേണ്ട."  നാലാമന്‍ അങ്ങിനെയാണ്. അയാളുടെ വീട്ടില്‍ എന്തെങ്കിലും ഉണ്ടായാല്‍ ചിലപ്പോള്‍ നാലാമന്‍ തന്നെ എല്ലാം സ്വയം തീരുമാനിക്കും. എന്ത് വേണമെന്ന് നാലാമന്‍ തീരുമാനിച്ചാല്‍ പിന്നെ അയാള്‍ക്ക്‌ അതില്‍ ശബ്ദിക്കാന്‍ പാടില്ല. കുറച്ചു സമയം കഴിഞ്ഞപ്പോള്‍ അയാള്‍ അപ്പുറത്തെ മൌലവിയെയും കൂട്ടി വന്നിരിക്കുന്നു. പ്രശസ്തനും, ബഹുമാന്യനും ആണ്. കൂടെ  അദ്ദേഹത്തിന്റെ അഞ്ചു വയസ്സുള്ള പേരക്കുട്ടി ജമീലയും ഉണ്ട്. അദ്ദേഹവും എന്തൊക്കെയോ ചെയ്തു കണ്ണ് മിഴിച്ചിരുന്നു. "ഒരു പുടിയും കിട്ടുന്നില്ല." ഭാര്യ കൊടുത്ത മിട്ടായിയും ചവച്ചു കൊണ്ട് അപ്പോള്‍ ജമീല അവിടെ വന്നു. കൊഞ്ചുന്ന സ്വരത്തില്‍ അവള്‍ പറഞ്ഞു "ഇതെന്താ സരസ്വതി എന്ന ശബ്ദം പിച്ചിച്ചീന്തി ഇട്ടിരിക്കണ്?" കള്ളമില്ലാത്ത പിഞ്ചു മനസ്സ് പറയുന്നത് കേട്ടു എല്ലാവരുടെയും ചുണ്ടില്‍ ഒരു സമാധാനത്തിന്റെ പുഞ്ചിരി പരന്നു. ഭാര്യ കുഞ്ഞിനെ എടുത്തു ഉമ്മ കൊണ്ട് കുളിപ്പിച്ചു. അവളുടെ കൈ നിറയെ മിട്ടായി നല്‍കി. എല്ലാവരും കൂടി അക്ഷരങ്ങള്‍ കൂട്ടി ഇട്ടു, "സരസ്വതി". ഒരു വിളക്ക് ആ കുഞ്ഞു കൈകള്‍ കൊണ്ട് തന്നെ കൊളുത്തി.  ചന്ദനത്തിരിയുടെ നറുമണം ചുറ്റും പറക്കുമ്പോള്‍, ആ കുഞ്ഞു കൈകളില്‍ ഉള്ള വിളക്ക് കൊണ്ട് ദേവിയെ ഉഴിയുമ്പോള്‍ മൌലവി അടക്കം എല്ലാവരും കൈ കൂപ്പി നില്‍ക്കുകയായിരുന്നു.  മനസ്സ് തുറന്നു പ്രാര്‍ഥിക്കുകയായിരുന്നു. "എല്ലാവര്‍ക്കും നല്ലത് തോന്നണേ!" 

ഭാര്യ പെട്ടെന്ന് തന്നെ അടുക്കളയില്‍ കയറി എല്ലാവര്ക്കും ചായ ഉണ്ടാക്കി. 
"യാ കുന്ദെന്തു തുഷാര ഹാര ധവളാ..............." മനസ്സില്‍ മാത്രം ഇനി ചൊല്ലപ്പെടണമെന്ന നിശ്ചയത്തില്‍ വിരലുകള്‍ അപ്പോള്‍ ആ തിളച്ച ചായയില്‍ ശാപമോക്ഷതിന്നു വേണ്ടി തപസ്സു ചെയ്യുകയായിരുന്നു. 

ചായയുടെ ആവി അയാളുടെ കണ്ണില്‍ കയറി ഒരു തുള്ളിയായി  പുറത്തു വന്നു ചായ ഗ്ലാസ്സില്‍ പതിച്ചു.  ആ കണ്ണുനീരിനും മഞ്ഞ നിറമുണ്ടോ എന്നറിയുന്നതിന്നു മുമ്പ് അത് ചായയില്‍ മിശ്രിതമായി. ചുറ്റും പരക്കുന്ന ചിരിയുടെ ഭംഗിയില്‍ ആരും കണ്ടിട്ടില്ല എന്ന് വിചാരിച്ചു. പക്ഷെ അയാളുടെ ഭാര്യ "അധികം ചായ കുടിക്കേണ്ട" എന്ന് പറഞ്ഞ് അതെടുത്ത് തൂത്തു കളഞ്ഞു. എല്ലാവരും പറഞ്ഞു "ചേട്ടന്റെ ഒരു ഭാഗ്യം! ഇത്രയും നല്ല ഒരു ഭാര്യയെ കിട്ടിയില്ലേ?" അയാളും, ഭാര്യയും ആ ചിരിയില്‍ പങ്കു ചേര്‍ന്നു, എല്ലാം മറന്ന്.

Monday, October 8, 2012

ഉന്തുവണ്ടിക്കാരന്‍:

"പഴയ പാത്രങ്ങള്‍ കൊടുക്കാനുണ്ടോ?", "പഴയ തുണി കൊടുക്കാനുണ്ടോ?", "പഴയ കടലാസ്സ്‌, പത്രം കൊടുക്കാനുണ്ടോ?". രാവിലെ മുതല്‍ നിര നിരയായി ഉന്തു വണ്ടിക്കാര്‍ നീട്ടി വിളിച്ചു പോകുന്നുണ്ട്. വണ്ടികളൊക്കെ കാലി തന്നെ. ഇപ്പോള്‍ പഴയതൊന്നും ആരും കൊടുക്കുന്നില്ലെന്ന് തോന്നുന്നു. "എന്താ കച്ചവടം ഒന്നും ഇല്ലേ?" വെറുതെ ഒരുത്തന്റെ പുറകില്‍ തട്ടി ചോദിച്ചു. "മ്ചെം" തോളുകള്‍ പൊക്കി ഇല്ലെന്നുള്ളതിനു ഒരു ശബ്ദം മാത്രം അവന്റെ വായില്‍ നിന്നും വന്നു. "ഞാന്‍ കൂടെ വരട്ടെ?" അവനോടു ചോദിച്ചു. "നിങ്ങള്‍ വന്നിട്ടെന്തു ചെയ്യാനാ?" ആ ചോദ്യത്തിലും, അവന്റെ കളിയാക്കലിലും എല്ലാം അടങ്ങിയിരുന്നു. "ഒരു കൈ നോക്കാമല്ലോ?" മനസ്സില്ലാ മനസ്സോടെ അവന്‍ കൂടെ ചേര്‍ത്തു. വണ്ടി തള്ളി ഞാന്‍ ചോദിച്ചു "പഴയ വിശ്വാസങ്ങള്‍ വില്‍ക്കാനുണ്ടോ?" ഞങ്ങള്‍ രണ്ടു പേരും, വണ്ടിയോടു കൂടി പുറത്തു വീഴുന്ന പഴയ വിശ്വാസങ്ങളില്‍ മുങ്ങി പ്പോയി. എങ്ങിനെയെങ്കിലും പുറത്തു വന്നപ്പോള്‍ അവന്‍ പറഞ്ഞു "ഇതെല്ലാം കിട്ടി ഞാന്‍ എന്ത് ചെയ്യാനാ? എന്റെ പഴയ കച്ചവടം തന്നെ ഇനി ഞാന്‍ നോക്കിക്കോളാം. നിങ്ങളുടെ ആവശ്യം ഇല്ല." കിട്ടിയ പഴയ വിശ്വാസങ്ങള്‍ മുഴുവന്‍ കൈയ്യില്‍ തന്നു പറഞ്ഞു "ഇത് നിങ്ങള്‍ തന്നെ എടുത്തോ." സങ്കടപ്പെട്ടു വീട്ടില്‍ എത്തി അടുക്കി നോക്കുമ്പോള്‍ രത്നങ്ങളും, മാണിക്ക്യങ്ങളും. ഒന്ന് മനസ്സിലാകുന്ന തരത്തില്‍ തുടച്ചു എടുക്കണം.  ലോക്കറില്‍ ഭദ്രമായി പൂട്ടി വെച്ചു. അടുത്ത ദിവസം ഞാനും വണ്ടിയുമായി ഇറങ്ങി "പഴയ വിശ്വാസങ്ങള്‍ വില്‍ക്കാനുണ്ടോ?"

Sunday, October 7, 2012

വീണ്ടുമൊരു ദിനപ്പിറവി:

കാലത്തിന്റെ പേറ്റുനോവില്‍, മൌനനൊമ്പരരാഗം മീട്ടി 
രാക്കിളി വയറ്റാട്ടിയായി നിന്ന് സമയത്തോട്‌ ചൊല്ലി
"കാത്തു നില്‍ക്കുക, വ്യാകുലപ്പെടുവാന്‍ ഞാനൊന്നും 
കാണുന്നില്ല വെറുമൊരു സാധാരണ പ്രസവം മാത്രം."

ഒന്നാര യാമങ്ങള്‍ കഴിഞ്ഞങ്ങകത്തളത്തില്‍ നിന്നും 
ഓതിയാ രാക്കിളി  "സമയമേ നിനക്കഭിനന്ദനങ്ങള -
മ്മക്കാലമിന്നൊരു കുഞ്ഞിനെ, വീണ്ടുമൊരോമന
ക്കുഞ്ഞിനെ പ്രസാദിച്ചിരിക്കുന്നിരുവര്‍ക്കും  സൌഖ്യം."

ഭിത്തിക്കും മേല്‍ക്കൂരയ്ക്കുമിടയിലിരുന്നൊരു പല്ലി
പാളി നോക്കി മലമുഴക്കി വേഴാമ്പലിന്നോടു 
അടക്കി ചിരിച്ചു കൊണ്ടാ കിന്നാരം പോലെ ചൊല്ലി 
അമ്മയെപ്പോലെ തന്നെ തുടു-തുടെ കാണ്മൂ ചെക്കന്‍.

കണ്ണിറുക്കിപ്പിടിച്ചു കൊണ്ടാ വേഴാമ്പല്‍ പതിയെ, 
ചെമ്പോത്തിനോടും പിന്നെ മരം കോത്തിയോടും ചൊല്ലി 
കാലം പെറ്റൊരു കുഞ്ഞിന്റെ താരാട്ട് പാട്ടല്ലേ 
സാഗരം ഭൈരവിയില്‍ ചോല്ലുന്നതിപ്പോള്‍!

ശ്രുതി ലയം വിടാതെയാ മരത്തില്‍ കൊത്തി മരംകൊത്തി 
ശ്രവിക്കുന്നവര്‍ക്കെല്ലാം മധുരമായി കൂറ് വെച്ചു
"കേള്‍ക്കുവിന്‍ വാര്‍ത്ത, സന്തോഷത്തില്‍ മുക്കി 
പതിക്കൂ ചെമ്പോത്തിനും, കാക്കക്കും, ഗരുഡനും."

ആരവം കേട്ടൊരു സൂര്യന്‍ ആനന്ദത്താല്‍ തല നീട്ടി 
ആയിരം കൈകള്‍ കൊണ്ടാ കുഞ്ഞിനെ പൊക്കി പയ്യെച്ചൊല്ലി
"നല്ലൊരു ദിനമിതാ നിങ്ങള്‍ക്കായ്‌ ദാനം കിട്ടീ 
നല്ല ചെയ്തികളുപഹാരമായ് നല്‍കൂ നിങ്ങള്‍.""

Friday, October 5, 2012

ജ്ന്യാനേന്ദ്രന്‍മ്മാര്‍:

സന്ധ്യ ആയപ്പോള്‍ മൂന്നു കിടപ്പ് മുറികളും അടഞ്ഞു കിടക്കുകയല്ലേ എന്ന് ഉറപ്പു വരുത്തി. അവരുടെ കിടപ്പ് മുറിയില്‍ 'ഗുഡ് നൈറ്റ്' മാറ്റ്‌ ' കത്തിച്ചു വെച്ചു. വിസ്ത്താരമേറിയ കുളിമുറിയുടെ വാതില്‍ അടക്കാന്‍ തുടങ്ങിയപ്പോള്‍ ജനാലക്കപ്പുറത്ത്‌ രണ്ടു പ്രാവുകളെ ശ്രദ്ദിച്ചു. ഒരു പ്രാവ് മറ്റേ പ്രാവിന് രാത്രി കൂടേറാന്‍ ഇടം കൊടുക്കുന്നില്ല. അവസാനം തോല്‍വി സമ്മതിച്ചു അത് പാതി തുറന്ന മുകളിലെ ഗ്ലാസ് പാളിയില്‍ പോയി  ഇരുന്നു. ചരിവ് കാരണം ഇരിക്കാന്‍ അതിനു കുറച്ചു വിഷമമുണ്ട്. എങ്കിലും രാത്രി കഴിയുക തന്നെ വേണം. ചിറകു ഇളകുന്ന ശബ്ദം കേട്ടാല്‍ വലിയ വവ്വാല്‍ പൊക്കി കൊണ്ട് പോകും. 


ഓര്‍മ്മ പിന്നിലേക്ക്‌ പോയി. കുറേ ദിവസങ്ങള്‍ക്കു മുമ്പ് റെല്‍വേ സ്ടെഷനില്‍ ഒരു സുഹൃത്തിനെ കാത്തു നില്‍ക്കുകയായിരുന്നു. രാത്രി പതിനൊന്നു മണി ആയിക്കാണും. ഓവര്‍ ബ്രിഡ്ജിലേക്കുള്ള ചരിഞ്ഞ, വീതി കൂടിയ വഴിയുടെ ഒരു പുറത്തു പിച്ചക്കാര്‍ സ്ഥലം പിടിച്ചിരിക്കുന്നു. രാത്രി ഉറങ്ങാനുള്ള പുറപ്പാടാണ്. രണ്ടു മധ്യ വയസ്സര്‍ തമ്മില്‍ ലഹള അടിക്കുന്നു. അതില്‍ ഒരുത്തന്‍ കിടക്കുന്ന സ്ഥലം മറ്റവന്റെ സ്ഥിരം സ്ഥലം ആണെന്നാണ്‌ അവന്റെ വാദം. കിടക്കുന്നവന്‍ വിട്ടു കൊടുക്കുന്നില്ല. "പോട പുല്ലേ. നിനക്ക് എന്താ ചെയ്യാന്‍ പറ്റുക എന്ന് വെച്ചാല്‍ നീ നോക്കിക്കോ. ഞാന്‍ ഇവിടെ നിന്നും മാറില്ല." അവന്‍ തല മൂടി കിടന്നു. "അപ്പടിയാ?" മറ്റവന്‍ തമിഴന്‍ ആയിരിക്കണം. അവന്‍ കിടക്കുന്നവന്റെ മുകളില്‍ പോയി ആ ചെരിവില്‍ തന്നെ മൂത്രം ഒഴിച്ച് കുറച്ചു കൂടി മുകളില്‍ പോയി സുഖമായി കിടന്നു. മൂത്രം താഴെ കിടക്കുന്നവന്റെ ഭാണ്ടത്തിലേക്ക്  ഒഴുകി ഇറങ്ങി. അവന്‍ ഉറങ്ങി ക്കഴിഞ്ഞിട്ടുണ്ടാവണം. അറിഞ്ഞത് പോലുമില്ല എന്ന് തോന്നുന്നു. ഇനി നാളെ അറിയുമോ ആവോ?

ഈ മുകളിലിരിക്കുന്ന പ്രാവും അത് പോലെ ചെയ്യുമായിരിക്കുമോ? വെറുതെ ആലോചിച്ചു. 

അറിവിലും ഇത് പോലെ തന്നെയല്ലേ മനുഷ്യര്‍? അല്‍പ്പജ്ഞ്യാനികള്‍ അവനിലും കുറഞ്ഞ ബുദ്ധിയുള്ളവനെ അപകീര്‍ത്തിപ്പെടുത്തുന്നു. ജ്ഞ്യാനികള്‍ പോലും മറ്റുള്ളവരെ കൊഞ്ഞനം കുത്തുന്നു. ഒളിപ്പിച്ച ഭാഷയില്‍ അവരെ കളിയാക്കുന്നു. ഈ ജ്ഞ്യാനം കൊണ്ടെന്തു കാര്യം? ഇതാണോ ജ്ഞ്യാനം? ആയിരിക്കണം.

Thursday, October 4, 2012

അഹല്യ

മേരു രാജ്യത്തിലെ പുല്‍ത്തകിടുകളിലെല്ലാം തിരഞ്ഞിട്ടും വൃസനെ കാണാനില്ല. രാജാവ് ഇന്ദ്രനോട്  എങ്ങിനെ  ഇത് പറയും? രാജാവ് കോപിഷ്ട്ടനാകും. പറയാതിരിക്കാനും പറ്റില്ല. അദ്ദേഹത്തിന്റെ ഇഷ്ട്ട വാഹനമാണ്. മേരുവില്‍ ഈ വേനല്‍ക്കാലത്ത് പുല്ലു തീരെ ഇല്ല. പുല്ലില്ലാത്തത്‌ കാരണം ദൂരെ എങ്ങാനും പോയി ക്കാണുമോ? സൂര്യന്‍ അസ്ത്തമിക്കാന്‍ ഇനി ഒരു പതിനഞ്ചു വിനാഴിക* കൂടി ഉണ്ടായിരിക്കും. അവസാനം മന്ത്രി വിവരം രാജാവിനെ ധരിപ്പിച്ചു. ഇന്ദ്രന്‍ ആലോചിച്ചു. മിഥിലയില്‍ പോകാന്‍ വഴിയുണ്ട്. അവിടെ നിറയെ പച്ചപുല്ലു നിറഞ്ഞു ഒരു സ്ഥലമുണ്ട്. ആ മഹര്‍ഷി ഗൌതമന്‍ എന്നും വെള്ളമൊഴിക്കുന്ന അദ്ദേഹത്തിന്റെ സ്ഥലം. സൈന്നികരെയും കൂട്ടി ഇന്ദ്ര രാജാവ് നടന്നു. ഇരുട്ട് കൂടി ക്കൂടി വന്നു. മിഥിലയില്‍ എത്തിയപ്പോഴേക്കും കൂരാക്കൂരിരുട്ടു. എങ്കിലും ആ ഇരുട്ടിലും ദൂരെ കണ്ടു, വൃസന്‍ എന്ന കാള ഇരുട്ടായതൊന്നുമറിയാതെ ചെവികളും, വാലും ആട്ടി പുല്ലു തിന്നുകയാണ്. "ഇനി ഈ രാത്രിയില്‍ ഇവിടെ തന്നെ കൂടാം. പഴങ്ങളും ഭക്ഷിച്ചു, രാത്രി മരങ്ങള്‍ക്ക് മുകളിലും, താഴെയുമായി കൂടാം." രാജാവിന്റെ ആജ്ഞ കേട്ട മന്ത്രിക്കു മനസ്സില്‍ പേടി തോന്നി. ഇത് രാജാവിന്റെ സ്ഥലമല്ല. രാജ്യത്തിന്‌ പുറത്താണ്. ഇതിന്റെ ഉടമസ്ഥന്‍  അറിഞ്ഞാല്‍  വഴക്കുണ്ടാകാന്‍ സാധ്യതയുണ്ട്. അംഗബലം കുറവാണ്. ഒരു സൈന്നികനെ വിളിച്ചു ചെവിയില്‍ പറഞ്ഞു "നീ പോയി രാജാവിന്റെ ഇരട്ട സഹോദരന്‍ അഗ്നിയെ വിവരം അറിയിക്കൂ. എന്തെങ്കിലും പ്രശ്നം ഉണ്ടായാല്‍ ചെണ്ട കൊട്ടി വിവരം അറിയിക്കാം. അപ്പോള്‍ അദ്ദേഹത്തോട്  കൂടുതല്‍ സൈന്യബലത്തോട് കൂടി വരാന്‍ പറഞ്ഞാല്‍ മതി. നീ ഓടി പോയി വിവരം അറിയിക്കൂ. കൂട്ടിനു ആരെയെങ്കിലും ചേര്‍ത്തോ." കാളയെ പിടിച്ചു ഒരു മരത്തില്‍ ബന്ധിച്ചു. പഴങ്ങളെല്ലാം ഭക്ഷിച്ചു എല്ലാവരും കിടന്നുറങ്ങി. മന്ത്രിക്കു ഉറക്കം വന്നില്ല. ഒരു യാമം@ കഴിഞ്ഞിട്ടുണ്ടാകും. ദൂരെ നിന്നും ആരൊക്കെയോ വരുന്നു. മിഥിലയിലെ രാജാവും, സൈന്നികരും, ഈ സ്ഥലത്തിന്റെ ഉടമ ഗൌതമനും ഉണ്ട്. കുഴപ്പമാകാന്‍ വഴിയുണ്ട്. മന്ത്രി വേഗം ചെണ്ട കൊട്ടി ഇരട്ട സഹോദരന് സന്ദേശം കൊടുത്തു. ഇന്ദ്രന്‍ ഉണര്‍ന്നിരുന്നു. മിഥില രാജാവിനോട് വിവരങ്ങളെല്ലാം പറഞ്ഞു. സ്ഥലം ആക്രമിച്ചു കീഴടക്കിയതാണെന്ന് അവരുടെ, പ്രത്യേകിച്ചും ഗൌതമന്റെ വാദം. കാരണം കാളയെ മരത്തില്‍ കെട്ടി പരിധി നിശ്ചയിച്ചിരിക്കുന്നു. മിഥില രാജാവ് എല്ലാ സന്നാഹത്തോടും കൂടി തന്നെയാണ് വന്നിട്ടുള്ളത്. മേരു രാജാവ് തീരുമാനിച്ചു, ഇന്ദ്രനെ കയറില്‍  കെട്ടി കൊണ്ട് പോകണം. അപ്പോഴേക്കും ദൂരെ നിന്നും ഇരട്ട സഹോദരന്‍ അഗ്നി നല്ല ആള്‍ബലത്തോടു കൂടി സ്ഥലത്തെത്തി. "സ്വന്തം ജ്യേഷ്ഠനെ കള്ളനെന്നും, ആക്രമിയെന്നും മുദ്ര കുത്തിയില്ലേ? എല്ലാം വിവരിച്ചിട്ടും മിഥില രാജാവും, ഗൌതമനും വിശ്വസിച്ചില്ലല്ലോ? ഇതിനുള്ള ശിക്ഷയായി മിഥില രാജാവിനെ ബന്ധനസ്ഥനാക്കി മുഴുവന്‍ രാജ്യവും ഞങ്ങള്‍ കൈക്കലാക്കുന്നു." മിഥില രാജാവ് ഒന്നും മിണ്ടാതെ ഗൌതമനെ നോക്കി. "നീയല്ലേ ഇതിനെല്ലാം കാരണക്കാരന്‍.? വിവരം അറിയാതെ ഉണ്ടാക്കിയ കഥ കൊണ്ടുണ്ടായ പരിണിത ഫലം ഞാനും ഈ നാട്ടുകാരും അനുഭവിക്കാം." ഒന്നും മിണ്ടാതെ ബന്ദനസ്ഥനാക്കാന്‍  കൈ നീട്ടിയ മിഥില രാജാവിനെ കണ്ടു ഗൌതമന്‍ മേരു രാജാവിന്റെ കാലു പിടിച്ചു തെറ്റ് ഏറ്റു പറഞ്ഞു. മിഥില രാജാവിനെ മോചനാക്കാന്‍ നിറഞ്ഞ കണ്ണുകളോടെ അപേക്ഷിച്ചു.  "ഈ സ്ഥലം ഇനി എനിക്ക് വേണ്ട. ഞാന്‍ ചെയ്തതിന്റെ ശിക്ഷയായി ഈ സ്ഥലം മുഴുവന്‍ ഞാന്‍ കത്തിച്ചു ചാമ്പലാക്കുന്നു. ഈ പച്ചപ്പ്‌ ഇന്നലെയുടെ മാത്രം ഓര്‍മ്മയാകും. ഇനി അയോധ്യാ മഹാരാജാവ് പറയുന്നത് വരെ ഇവിടെ ഹലം ഉഴലില്ല. ഇത് സത്യം, ഒരു മഹര്‍ഷിയുടെ സത്യം" ഗൌതമന്‍ രണ്ടു രാജാക്കന്മാരോടും കൂടി പറഞ്ഞു. സ്ഥലം കത്തിച്ചു, പച്ചപ്പ്‌ നിറഞ്ഞ ആ സ്ഥലം വെറും കല്ലിന്‍ കൂട്ടമായി മാറി. മേരു രാജാവും, മിഥില രാജാവും സുഹൃത്തുക്കളായി പിരിഞ്ഞു. വര്‍ഷങ്ങള്‍ക്കു ശേഷം വിവരങ്ങള്‍ അറിഞ്ഞ അയോധ്യാ രാജാവ് ശ്രീരാമന്‍ പറഞ്ഞു "ഇത്രയും നല്ല സ്ഥലം അഹല്യയായി കിടക്കരുത്. ഇനിയും അതില്‍ പഴയ പോലെ പച്ചപ്പ്‌ നിറഞ്ഞു മൃഗങ്ങള്‍ക്കും, മനുഷ്യനും ഉപയോഗപ്രദമായിടട്ടെ. ഞാന്‍ തന്നെ അതിനു മുന്‍കയ്യെടുക്കാം."


*അറുപതു വിനാഴിക ഒരു നാഴിക അല്ലെങ്കില്‍ ഇരുപത്തിനാല് മിനുട്ട്.
@ ഒരു യാമം ഏഴര നാഴിക അല്ലെങ്കില്‍ മൂന്നു മണിക്കൂര്‍.

Tuesday, October 2, 2012

മാനവജ്യോതി.


നിറഞ്ഞു കത്തും  തെളിഞ്ഞ ജ്യോതീ 
എനിക്കുമൊന്നാ  തെളിവിന്‍  രഹസ്യം 
പകുത്തു തരുമോ, തെളിച്ചു തരുമോ?
കുറച്ചു നാളായ്, മനസ്സിലെന്നും 
കുറിച്ചതാണീ തുറിച്ച സത്യം
മറച്ചതാണേ, മറന്നതല്ല.
വെളിച്ചമെന്നില്‍ നിറച്ചു തരുവാന്‍ 
മരിച്ചു തരുമീ വെളുത്ത തിരിയും 
കറുത്ത മനമാണെനിക്കു പോലും 
വെറുത്തു പോകാതിരിക്കു, ദേവാ.
വിളക്കു തിരിയെ നിനക്കുമുണ്ടോ 
രഹസ്യ കാര്യം പരസ്യമാക്കാന്‍?
ദേഹിയില്ലാ ദേഹമാണെ 
ദേഹിയാണീ നിറഞ്ഞോരെണ്ണ
കീര്‍ത്തി വേണ്ടയീ തിരിക്കു മാത്രം.
എണ്ണയല്ലേല്‍,  വെണ്ണയാണോ 
തിളങ്ങുമെന്നുമീ പ്രപഞ്ചനാഥന്‍?
മണ്‍വിളക്കിന്‍ കാരണത്താല്‍ 
ഗളിക്കുകില്ലീ  ദ്രവ്യ ദേഹം 
ദഹിച്ചു പോകാതിരിക്കുവാനായ്
താപദാനം ശീലമാക്കി 
പാവമാണീ മണ്‍ വിളക്കും.
ഞാന്‍ വെറും തറ പൂഴിയാണേ
കേഴുകയാണീ മണ്‍ വിളക്കും 
മഹാമാനവന്‍ തന്നെയാണേ 
ജ്യോതി എന്നും,
നമിക്കുന്നു ഞാനാ ജ്യോതിജന്മം.

Monday, October 1, 2012

ATM:

കതകില്‍ മുട്ടി.....തുറന്നു....
ആരാ? തിരിച്ചറിയല്‍ വാക്ക് പറയൂ....
വാക്കല്ല...... നമ്പരാണ്, പ്രഭോ ................
നംബറെടുത്തോളൂ ......സന്തോഷം..എന്ത് വേണം?
നമ്പര്‍ മാറ്റണോ? ബാക്കി അറിയണോ? വലിക്കണോ?
വലിക്കാനാണ്, പ്രഭോ.
പാപങ്ങളുടെ കണക്കില്‍ നിന്നോ, പുണ്യങ്ങളുടെതില്‍ നിന്നോ?
പുണ്യങ്ങളുടെതില്‍ നിന്നും മതി, പ്രഭോ.
എത്ര വേണം എന്ന് പറയുക.
പത്തു മതി, പ്രഭോ.
പത്തു ശരി തന്നെയല്ലേ?
അതെ, പ്രഭോ.
അത്ര ബാക്കി ഇല്ല, മകനെ.
കഴിഞ്ഞ ദിവസം ഒരു രൂപ ഞാന്‍ കാണിക്കയില്‍ ഇട്ടിരുന്നല്ലോ!
അമ്പത് പൈസ ആ ഭിക്ഷക്കാരനും കൊടുത്തല്ലോ?
ശരി, ബാക്കി കാണിക്കൂ, പ്രഭോ.
പിന്‍ അടിക്കൂ, മകനെ.
പുണ്യക്കണക്കില്‍ മൈനസ് നൂറു കോടിയും,
പാപക്കണക്കില്‍ പ്ലസ് പതിനായിരം കോടിയും
ആണെന്റെ പൊന്നു മകനെ.
പ്രഭോ, താങ്കളും കള്ളാ എന്ന് വിളിച്ചു കള്ളക്കണക്ക്
കാണിച്ചു തുടങ്ങിയല്ലേ, കഷ്ടം?
തെറ്റായ പിന്‍ അടിച്ച തന്റെ
കാര്‍ഡ് ഞാന്‍ വിഴുങ്ങുന്നു, മകനെ.
പരാതി മുഖ്യ കാര്യാലയത്തില്‍ കൊടുക്കുക.
പുതിയ വീട് വെക്കാന്‍ മുണ്ടന്‍ പ്രാവ് പറ്റിയ കോലുകള്‍ നോക്കി നടക്കുകയാണ്. മുണ്ടിക്ക് പേറ്റു നോവ്‌ തുടങ്ങുക എന്നാണെന്ന് അറിയില്ല. കൊക്ക് കൊണ്ട് ഓരോ കോലിന്റെയും ബലവും, നീളവും അളക്കാന്‍ നോക്കുന്നുണ്ട്. ചില പറ്റിയ കോലുകള്‍ എടുത്തു കൊണ്ട് പോകാന്‍ നോക്കിയപ്പോള്‍ പാതി വഴിക്ക് താഴേക്കു ഇടേണ്ടി വന്നു. പറന്നുയരാന്‍ പറ്റുന്നില്ല. കിട്ടിയ പുല്ലും, കോലും ഒക്കെ ഒരുക്കൂട്ടി വീട് പകുതിയായി. കോര്‍പറേഷനിലെ സാറ് കോള്
 കണ്ടു വന്നു നോക്കി. കണ്ണും, വിരലും കൊണ്ട് മുണ്ടനോടു പറഞ്ഞു. കണ്ണു തള്ളിയ മുണ്ടന്‍ മുണ്ടിയെ നോക്കി. കണ്ണു നിറഞ്ഞ കാരണം മുണ്ടിയെ കാണുന്നില്ല. പേറ്റുനോവ് കാരണം ആസ്പത്രിയില്‍ പോയിരിക്കുമോ? സാറിനെ നാളെ പോയി കാണാം. വീടിനു ബലം കുറവാണ് എന്നല്ലേ പറഞ്ഞത്. കുറച്ചു കൂടി ബലമുള്ള വടി നോക്കാം. താഴെ നോക്കിയപ്പോള്‍ നല്ല എല്ലിന്‍ കഷ്ണം കിടക്കുന്നു. കോര്‍പറേഷനിലെ സാറ് വലിച്ചു ഈമ്പി വലിച്ചെറിഞ്ഞതാണ്. വീടിനു പറ്റിയ ബലം, നീളം. കൊക്ക് കൊണ്ട് എടുക്കാന്‍ നോക്കിയപ്പോള്‍ മുണ്ടിയുടെ മണം...പാകത്തിന് മസാലയുടെ മണവും ഉണ്ട്.