കുറച്ചു ദിവസങ്ങളായി അമ്മയും, മകനും കൂടി ഇടക്കിടക്ക് കുശു കുശുക്കുന്നത് കേള്‍ക്കാമായിരുന്നു. ചോതിക്കുമ്പോഴൊക്കെ ഏതെങ്കിലും ടീ വീ സീരിയലിന്റെ കഥയാണ് ഡിസ്കസ് ചെയ്യുന്നത് എന്ന് പറയും. ഇവരെന്താ കഥ എഴുതാന്‍ പോവുകയാണോ എന്ന് ഞാന്‍ മനസ്സില്‍ വിചാരിക്കും. ആ വിഡ്ഢിപ്പെട്ടിയുടെ പൊടി പോലും തുടാക്കാത്ത ഞാന്‍, ആ പെട്ടിയില്‍ കയറി മിണ്ടാതെ ഇരിക്കും. പിന്നെ രണ്ടാളുടെയും ശബ്ദമില്ല. എന്തോ ശരിയല്ല എന്ന് മനസ്സ് പറയുന്നുണ്ടായിരുന്നു.
വൈകുന്നേരമായാല്‍ ഞാന്‍ പോയി ഞങ്ങളുടെ വീടിന്‍റെ ബാല്‍കണിയില്‍ നിന്നും തലയും പുറത്തിട്ടു ഇരിക്കും. ഒന്നാമത്തെ നിലയില്‍ ആണ് ഞങ്ങളുടെ വീട്. തവള ഈച്ചയെ പിടിക്കുന്നത് പോലെ ഇടക്കൊക്കെ റോഡില്‍ ക്കൂടി പോകുന്ന ഈച്ചകളെ പിടിക്കാന്‍ ഒന്ന് നാവു നീട്ടി നോക്കും. വല്ല പഴയ ഈച്ചയൊക്കെ ആണെങ്കില്‍ കുറച്ചു നേരം എന്‍റെ നാവും നോക്കി നില്‍ക്കും. ചായക്കൊന്നും ചാന്‍സ് കാണുന്നില്ല എന്ന് മനസ്സിലാക്കിയാല്‍ മിണ്ടാതെ പൊടി തട്ടി പറന്നു പോകും. വേറൊരു ഉപയോഗം കണ്ണിനു ചില ചില്ലറ വ്യായാമം ഒക്കെ കിട്ടും. കോളേജും, ഓഫീസും ഒക്കെ വിടുന്ന നേരമായിരിക്കും. ഇന്ഗ്ലീഷ് വൈദ്യന്‍ വ്യായാമം ഒക്കെ ചെയ്യാന്‍ പ്രത്യേകം പറഞ്ഞിട്ടുണ്ട്. ഈ അടുത്ത ദിവസങ്ങളായി വീട്ടുകാരിയും, അവളുടെ സീരിയല്‍ എല്ലാം കളഞ്ഞു, എന്‍റെ ഒപ്പം തല പുറത്തിട്ടിരിക്കും. ഉള്ള വ്യായാമവും കളയണം എന്ന വ്രതമെടുത്ത പോലെയാണ് അവളുടെ ഇരുത്തം. എന്‍റെ നേരെ മുമ്പില്‍, ഒരു സ്ടൂളില്‍ കാലില്‍ കാലും കേറ്റി ഇരിക്കുന്നത് കണ്ടാല്‍ ഒരു ടീ വീ പ്രോഗ്രാമില്‍ ഏതോ ഒരു പോത്തന്‍ അവളുടെ ഇന്റര്‍വ്യൂ എടുക്കുകയാണെന്ന് തോന്നും.
ഇന്ന് ചെക്കന്‍ എന്‍റെ പിന്നില്‍ ഉണ്ടെന്നു തോന്നുന്നു. അവന്‍ സംവിധായകന്‍ ആണെന്ന് തോന്നുന്നു. പേരിനു മാത്രം ആയിരിക്കും. ഇവളുള്ളപ്പോള്‍ വേറെ ആരും എത്ര കട്ടും പറഞ്ഞിട്ട് കാര്യമില്ല എന്ന് എനിക്കല്ലേ അറിയൂ. എന്തോ പ്രോഗ്രാം ഇവരുടെ തലയില്‍ ഉണ്ട് എന്ന് ഉറപ്പാണ്. "എട മണീ, രാവിലെ ഒരു മൂന്നു മണിക്ക്, നാല് നായ്ക്കള്‍ താഴത്തു കൂടി ഒരാളുടെ നേരെ കുരച്ചു ചാടുന്നത് കണ്ടു. ഞാന്‍ എന്തോ ശബ്ദം കേട്ട് ജനലില്‍ ക്കൂടി നോക്കുകയായിരുന്നു. ഒരു കറുത്ത മീശക്കാരന്‍ ആയിരുന്നു. എന്തോ ഒരു കെട്ടും ചുമലില്‍ ഉണ്ട്. നമ്മുടെ കെട്ടിടത്തിലേക്ക് തന്നെ ആയിരുന്നു ആ മീശക്കാരന്‍റെ വരവ് വിചാരിച്ചിരുന്നത് എന്ന് തോന്നുന്നു." ഈ പറഞ്ഞതിനെ ഒക്കെ ഒന്ന് ഞാന്‍ നിരൂപണം ചെയ്തു നോക്കി. പോലീസ്കാരന്‍ ആയി കുറെ കൊല്ലങ്ങളായില്ലേ ജോലി ചെയ്യാന്‍ തുടങ്ങിയിട്ട്? ഒന്ന്, മണീ എന്ന ആ വിളി. അത് ഞാന്‍ എന്‍റെ മകനെ വിളിക്കുന്നതാണ്. ഇവള്‍ കുട്ടാ, കുഞ്ഞാ എന്നൊക്കെയോ വിളിക്കൂ. രണ്ടാമതായി , മൂന്നാല് എന്നത് ഇവളുടെ പ്രിയപ്പെട്ട ശബ്ദങ്ങള്‍ ആണ്. മൂന്നാല് കൊല്ലങ്ങള്‍ , മൂന്നാല് മാങ്ങകള്‍ , മൂന്നാല് ലിറ്റര്‍. എന്നൊക്കെയേ ഇവള്‍ പറയൂ. അപ്പൊറത്തെ തുന്നക്കാരിയുടെ കയ്യില്‍ സൂചി കേറി മൂന്നാല് ലിറ്റര്‍ ചോര പോയ കാര്യം കഴിഞ്ഞ ആഴ്ച എന്നോടു പറഞ്ഞിട്ടേ ഉള്ളൂ. മൂന്നാമത്, ഈ മൂന്ന് മണിക്കേ എനിക്ക് നല്ല ഉറക്കം കിട്ടൂ എന്ന് ഇവള്‍ക്ക് നന്നായി അറിയാം. അവസാനമായി ഈ വീട്ടിലെ ഏത് ജനാല തുറന്നാലും കെട്ടിടത്തിന്റെ ഗേറ്റ് കാണാന്‍ പറ്റില്ല. ഞാന്‍ ചെറുതായിട്ട് ചിരിച്ചു മീശ ഒന്ന് പിരിച്ചു.
അവള്‍ക്കാ ചിരി പിടിച്ചില്ല എന്ന് തോന്നുന്നു. കറുത്ത ആ മുഖത്തു കുറച്ചു കൂടി കരിയെഴുതി കറുപ്പിച്ച പോലെ തോന്നി. അല്ലെങ്കില്‍ തന്നെ അപ്പുറത്തെ ചിലരൊക്കെ രഹസ്യമായി നമ്മുടെ പോലീസ്കാരന്‍ കുറുപ്പനും കൊള്ഗൈറ്റില്‍ പങ്കുണ്ടാവും എന്നത് അയാളുടെ ഭാര്യയെ കണ്ടാല്‍ അറിയാമല്ലോ എന്ന് പറയുന്നത് കക്കൂസ്സില്‍ ഇരിക്കുമ്പോള്‍ കേട്ടതാണ്. "നിങ്ങള്ക്ക് വിശ്വാസമില്ലെങ്കില്‍ അപ്പുറത്തെ പാറുട്ടിയോട് ചോതിച്ചു നോക്ക്. അവളുടെ ആ കൊറ്റന്‍ പട്ടിയും കൂടെ കുരക്കുന്നുണ്ടായിരുന്നു." " അപ്പോള്‍ ആ എസ്കിമോവിനെ ശാന്തമാക്കാന്‍ പാറുട്ടി നോക്കിയില്ലേ? എന്താ ആ പട്ടിയുടെ പേര്?" എസ്കിമോ വര്‍ഗ്ഗത്തില്‍ പെട്ട പട്ടിക്കു ഇവളുടെ ബേബി എന്ന പേരാണ് അവരിട്ടിരിക്കുന്നത് എന്ന് എനിക്ക് എങ്ങിന്യാ മറക്കാന്‍ പറ്റുക. ഇടക്ക് എന്‍റെ വീട്ടില്‍ നിന്നും ഞാന്‍ ഇവളെ വിളിച്ചാല്‍ പാറുട്ടിയുടെ വീട്ടില്‍ നിന്നും ഓരോ ശബ്ദങ്ങള്‍ ആ എസ്കിമോ വര്ഗ്ഗക്കാരി ഉണ്ടാക്കും. "നിങ്ങളെ, മനുഷ്യാ. വെറുതെ എന്നെ ക്കൊണ്ട് ഓരോന്ന് പറയിക്കണ്ടേ." "അച്ഛാ” ചെക്കന്‍ നേപ്പാളി ഗൂര്‍ഖയുടെ ഭാഷയില്‍ പറഞ്ഞതാണോ അതോ എന്നെ വിളി ച്ച താണോ എന്ന് പറയാന്‍ പറ്റില്ല. എന്തായാലും പിന്നില്‍ നിന്നും ചെക്കന്‍റെ മുരളല്‍ കേട്ടപ്പോള്‍ മിണ്ടാതിരുന്നു.
ഒരു പത്തു മിനിട്ടിന്‍റെ നിശ്ശബ്ദതക്ക് ശേഷം ബാക്കി ഭാഗം തുടങ്ങി. അവള്‍ ചവുട്ടി കുതിച്ചു അകത്തേക്ക് പോകാതിരുന്നപ്പോള്‍ തന്നെ കഥ ഇനിയും തുടരും എന്നറിയാമായിരുന്നു. പണ്ടൊക്കെ എന്‍റെ നാട്ടിലെ സിനിമ കൊട്ടേല് സപ്ലൈ പോയാല്‍ എല്ലാവരും കൂടി കൂക്കും, വിസില്‍ അടിക്കും. അവിടെ തന്നെ ഇരുന്നു ഒരു ബീഡിയും വലിക്കും. പത്തു മിനിറ്റ് കാത്തു നിന്ന് പിന്നെയും സപ്ലൈ വന്നില്ലെങ്കില്‍ മണ്ണെണ്ണ ഒഴിച്ച് ഉപയോഗിക്കാവുന്ന ആ പഴഞ്ചന്‍ ജനരെടര്‍ ഓണ്‍ ചെയ്യും. പിന്നെ സിനിമയിലെ സംഭാഷണം ഒന്നും കേള്‍ക്കില്ല. അത്രയും ശബ്ദം ആ ലൊടാക്ക് യന്ത്രത്തിനു ഉണ്ടായിരുന്നു. എന്നാലും രണ്ടില്‍ ഒന്ന് ഉണ്ടാവുന്നത് വരെ പബ്ലിക് അവിടെ തന്നെ ഇരിക്കും. ഇതിന്നിടയില്‍ ചിലര്‍ അവരുടെ രണ്ടില്‍ ഒന്ന് ചെയ്യാനോ, ഇല്ലെങ്കില്‍ രണ്ടും ചെയ്യാനോ തിടുക്കിട്ടു പോയി വന്നിട്ടുണ്ടാവും. അത് അവരുടെ സ്വകാര്യം. ആ അനുഭവം വെച്ചു ഞാനും സൈലന്‍സ് മോഡില്‍ അവിടെ ഇരുന്നു.
മൂക്കിന്നുള്ളിലുള്ള മിക്കവാറും രോമങ്ങളും പറിച്ചു കഴിഞ്ഞു എന്നായി ക്കഴിഞ്ഞപ്പോള്‍ എന്‍റെ ബേബിയുടെ ഞരക്കങ്ങള്‍ തുടങ്ങി. " പേപ്പറില്‍ ഇപ്പൊ എന്നും കള്ളന്‍മാരുടെ വാര്‍ത്ത മാത്രമേ ഉള്ളൂ. അമ്മയുടെ മാലേം, വളകളും, ഒക്കെ വീട്ടില്‍ തന്ന്യാ. നല്ല റിസ്കാ" ആദ്യ തവണ പോലെ ചെക്കന്‍റെ വക പിന്നില്‍ നിന്നും അറിവിന്‍റെ ശബ്ദം. അന്താക്ഷരി കളിക്കാന്‍ അവന്‍റെ അമ്മക്ക് എറിഞ്ഞു കൊടുത്ത പദങ്ങള്‍ പോലെ തോന്നി. "ന്നാ നമുക്ക് ഒരു ലോക്കര്‍ ബാങ്കില്‍ തുടങ്ങാം, അല്ലെ?" ഒരു വലിയ പ്രശ്നം പരിഹരിച്ച പോലെ ഞാന്‍ തല ഒന്ന് പൊന്തിച്ചു ചെക്കനെ നോക്കി. "പ്സ്..പ്സ്..പ്സ്.." ചെക്കന്‍റെ ആ കളിയാക്കിയുള്ള ചിരിയുടെ മുദ്രാഭാവം നോക്കാന്‍ എനിക്ക് പിന്നിലേക്ക് നോക്കേണ്ട ആവശ്യം ഒന്നും വേണ്ടി വന്നില്ല. പണ്ട് ഇല്ലങ്ങളില്‍ പോയി താണ ജാതിക്കാര്‍ കയ്യും വായില്‍ വെച്ചു സംസാരിക്കുന്നത് പോലെ. അല്ലെങ്കില്‍ കുട്ടിക്കാലത്ത് പൂരത്തിന് പോയി പൊരി തിന്നുന്നത് പോലെ. കയ്യു തരിച്ചു കയറുന്നുണ്ടായിരുന്നു. മുമ്പിലെ ഇന്റര്‍വ്യൂക്കാരിയുടെ നിഴല്‍ കണ്ടാല്‍ എന്‍റെ ഭാര്യയാണോ അതോ വല്ല ഭൂതമാണോ എന്നെനിക്കു സംശയം തോന്നിയിരുന്നു. സന്ധ്യ കഴിഞ്ഞാല്‍ ലൈറ്റ് ഇല്ലാതെ അവളെ കാണാന്‍ നല്ല വിഷമമാണ്. എന്‍റെ ബലമായ സംശയം ഇവളെ നൈജീരിയായില്‍ നിന്നും ഇമ്പോര്‍ട്ട് ചെയ്തതാണെന്നാണ്. കറുത്ത കാറില്‍ ഇവള്‍ ചാരി നിന്നാല്‍ കാണാന്‍ പറ്റാതെ ഞാന്‍ വെള്ളം ഒഴിച്ചാലോ എന്ന് പേടിച്ചു ആദ്യത്തെ കാറ് തന്നെ ഞാന്‍ വെളുത്തതെ വാങ്ങിച്ചുള്ളൂ.പെണ്ണ് കാണാന്‍ പോയപ്പോള്‍ ഞാന്‍ ഇവള്‍ക്ക് ഭാരതീയ പൌരത്വം ഉണ്ടോ എന്ന് ചോദിച്ചതായിരുന്നു. അപ്പോഴേക്കും ആ കല്യാണ ബ്രോക്കര്‍ എന്‍റെ കഴുത്തില്‍ കാള വിഷം കഴിച്ച ശിവന്‍റെ കഴുത്തില്‍ കയറി പ്പിടിച്ച പോലെ പിടിച്ചു. എന്നിട്ട് ഒരു ഡായ ലോഗും വെച്ചു കാച്ചി "ഇദ്ദേഹം ഭയങ്കര തമാശക്കാരനാ." ബുള്‍ ഡോഗിന്റെ മുഖമുള്ള എന്നെ എല്ലാവരും ആ പേരില്‍ തന്നെയാണ് വിളിക്കുന്നതും. അതിന്നു പുറമേ പോലിസ്കാരനും. തമാശ ഏഴു അയല്പക്കത്ത് കൂടി പോകാത്ത എന്നെ ജോക്കര്‍ എന്ന് വിളിച്ച അവനെ പിന്നീട് ഒരു കേസ്സില്‍ കുടുക്കി ഇഷ്ടം പോലെ പെരുമാറിയത് വേറെയൊരു സത്യം. എന്‍റെ കൈയ്യില്‍ നിന്നും വാങ്ങിയ ബ്രോക്കര്‍ കാശിന്‍റെ ഇരട്ടി വസൂല്‍ ചെയ്യുകയും ചെയ്തു. കല്യാണത്തിനു ശേഷം ഞങ്ങളെ കണ്ടാല്‍ നാട്ടുകാര്‍ ബുള്‍ഡോഗും, ഡോബര്‍വുമണും വരുന്നുണ്ടല്ലോ എന്നായിരുന്നു പറഞ്ഞിരുന്നത് തന്നെ. ചിലര്‍ മറഞ്ഞിരുന്നു കുരയ്ക്കുന്ന ശബ്ദവും ഉണ്ടാക്കിയിരുന്നു. പോലീസ്കാരന്‍ എന്ന നിലയില്‍ എന്‍റെ ശിങ്കിടികള്‍ ആരാണ് ഞങ്ങള്‍ക്ക് ഈ പേരിട്ടത് എന്നും പറഞ്ഞു തന്നിരുന്നു. എന്റെ വകയിലെ ഒരു അടുത്ത ബന്ധു ആയിരുന്നു ഈ കര്‍മ്മം ചെയ്തത്. അത് കാരണം ഭേദ്യം ഒഴിവാക്കേണ്ടി വന്നു. കല്യാണത്തിനു ഈ ബ്രോക്കരല്ലേ കാരണക്കാരന്‍ എന്നൊരു ദ്വേഷ്യവും ഉണ്ടായിരുന്നു. അതു കാരണം ഇവളുടെ കാര്‍ബണ്‍ കോപ്പിയായ അനുജത്തിയെ അയാളുടെ കഴുത്തിലും ഞാന്‍ മുഖാന്ദിരം കെട്ടി കൊടുത്തു. അതിനു ശേഷം ഒരു പെട്ടിക്കട തുടങ്ങി അയാള്‍ അതിനുള്ളില്‍ ഒതുങ്ങി കൂടിയിരിക്കയാണ്. കൈയ്യില്‍ ഉണ്ടായിരുന്ന എല്ലാ ഫോട്ടോകളും, ജാതക കോപ്പികളും കായലില്‍ ഒഴുക്കി എന്ന് അയാള്‍ തന്നെ പറഞ്ഞു. ഇപ്പോള്‍ ഞാനും, പാറുട്ടിയുടെ ഭര്‍ത്താവും, ഈ ബ്രോക്കറും (നെടുങ്ങാടി) പിരിച്ചാലും പിരിയാത്ത കൂട്ടുകാരാണ്. "ചേട്ടാ, ചേട്ടന്‍ എന്നെ അന്ന് ലോക്കപ്പില്‍ വെച്ച് കൊന്നാലും സാരമില്ലായിരുന്നു" എന്ന് ഇടക്കിടക്ക് പറയും. എന്നോടു അയാള്‍ ചെയ്ത തെറ്റ് മാപ്പ് അര്‍ഹിക്കുന്നില്ലെന്നും ഇടക്കിടക്ക്, പ്രത്യേകിച്ചു ഒരു നാല് പെഗ് അകത്തു ചെല്ലുമ്പോള്‍, പറയാതിരിക്കില്ല.
ഏതായാലും കാര്യത്തില്‍ നിന്നും വ്യതി ചലിക്കേണ്ട. ചെക്കന്‍റെ ആ പബ്സ് ചിരി കഴിഞ്ഞപ്പോള്‍ ആ കരിനിഴല്‍ പറഞ്ഞു "ഏതു കഷ്ട്ട കാലത്തിന്നാണാവോ ഈ ജന്തുവിന്‍റെ ഭാര്യയാവാന്‍ തോന്നിയത്! ദൈവം പടപ്പിച്ചപ്പോള്‍ തലയില്‍ എന്തെങ്കിലും തിരുകി വെക്കാന്‍ മറന്നു എന്ന് തോന്നുന്നു." സമാധാനം. ആള് പോയിട്ടില്ല. ദൈവത്തിന്റെ പോലെ അപ്രത്യക്ഷമാണെന്നെ ഉള്ളൂ. ജന്തു ന്നൊക്കെ ഒരു പോലീസുകാരനോട് പറയണമെങ്കില്‍ സ്വന്തം ഭാര്യ തന്നെ ആകണം.
"മനുഷ്യാ, നിങ്ങള്‍ ഒന്നാലോചിച്ചു നോക്ക്. നിങ്ങള്‍ ഇടക്കിടക്ക് രാത്രി ഡ്യുട്ടിയില്‍ ആയിരിക്കും. നിങ്ങള്‍ ഉമ്മറത്ത് കിടക്കുമ്പോള്‍ ഞങ്ങള്‍ക്ക് പേടിയില്ല. നിങ്ങള്‍ ഇല്ലാത്തപ്പോള്‍ അവിടെ ഒരു പട്ടി ഉണ്ടായിരുന്നെങ്കില്‍ എത്ര നന്നായിരിക്കും!” അപ്പോള്‍ ഒരു പട്ടിയാണ് വിഷയം.വീണ്ടും ആ പോലീസ് സ്റ്റൈലില്‍ ബുദ്ധി അറിയാതെ പ്രവര്‍ത്തിച്ചു. ഒന്ന്, എന്‍റെ തലക്കകത്ത് ഒന്നും ഇല്ലെങ്കില്‍ ഞാന്‍ എങ്ങിനെയാണ് ആലോചിക്കുക? രണ്ടു, എനിക്ക് പകരക്കാരന്‍ അല്ലെ, പട്ടി? മൂന്നു, അവളുടെ പറച്ചില്‍ വെച്ചു നോക്കിയാല്‍ ഒരേ സമയത്ത് ഞാനും പട്ടിയും ഉണ്ടെങ്കില്‍, പട്ടി ഉള്ളിലല്ലേ കിടക്കുന്നുണ്ടാവുക? ഞാനും രാത്രി കുരയ്ക്കാന്‍ വേണ്ടി ഉമ്മറത്ത് കിടക്കുന്നു എന്നല്ലേ അവളുടെ സാരം?
ഉത്തരങ്ങള്‍ തിരയാന്‍ തുടങ്ങും മുമ്പേ പിന്നില്‍ ചെക്കന്‍ അന്താക്ഷരി ഏറ്റെടുത്തു. "അപ്പോറത്തെ ആന്‍റിക്ക് എന്താ ഒരു തലക്കനം! ഒരു വലിയ പട്ടിയുണ്ട് എന്നുള്ള ഹുങ്കാ" പാറുട്ടിയുടെ കാര്യമാണ് പറയുന്നതെങ്കിലും അറിയാത്ത പോലെ "ഏതു ആന്‍റിയാടാ? ആ ബേബിപട്ടിയുടെ ഉടമസ്തയോ?" ആ ഇരുമ്പു കസേര വലിച്ചു തലയ്ക്കു കിട്ടുമോ എന്ന് തന്നെ തോന്നി. " നിങ്ങള്‍ ഒരു രാക്ഷസന്‍ തന്നെയാ" അന്താക്ഷരിയല്ല. ഭാര്യയുടെ കളമൊഴിയാണ്. അത് ശരി. അവള്‍ പറയുന്നത് എല്ലാം ശരി വെച്ചാല്‍ ഞാന്‍ മനുഷ്യന്‍, ഇല്ലെങ്കില്‍ ഞാന്‍ രാക്ഷസന്‍ ആണ്. "അതോണ്ടല്ലേ നിന്നെ കല്യാണം കഴിച്ചത്." മെല്ലെ ചുണ്ടനക്കാതെ പറഞ്ഞു. "എന്താ, നിങ്ങളുടെ വിചാരം എന്നൊക്കെ മനസ്സിലായി. വെറുതെ എന്നെക്കൊണ്ട് എന്തെങ്കിലും പറയിപ്പിക്കണ്ട. എത്ര ആള്‍ക്കാരാ എന്നെ കല്യാണം കഴിക്കാന്‍ തയ്യാറുണ്ടായിരുന്നത് എന്ന് എനിക്ക് മാത്രമേ അറിയൂ. എന്നിട്ട് അവസാനം..." ഒന്നും പറയണ്ട. വന്ന ചിരിയെ എന്‍റെ പൂമുഖത്ത് നിന്നും ഇല്ലാതാക്കാന്‍ കുനിഞ്ഞിരുന്നു കാലിന്‍റെ നഖം ഒന്ന് തുടച്ചു. കൂര്‍ത്തു നീണ്ട എന്‍റെ നഖങ്ങള്‍ കണ്ടപ്പോള്‍ എനിക്കും ഞാന്‍ രാക്ഷസന്‍ തന്നെ അല്ലെ എന്ന സംശയം ഉണ്ടാവാതിരുന്നില്ല.
ഇവളെ ഒന്ന് കെട്ടിച്ചയക്കാന്‍ ഇവളുടെ തന്തപ്പിടി എത്ര പോല്ലാപ്പാടു പിടിച്ചിട്ടുണ്ട് എന്ന് എനിക്കറിഞ്ഞു കൂടെ? അപ്പൊറത്തെ ഈ ബേബി എന്ന പട്ടിയുടെ ഉടമസ്ഥ, പാറുട്ടിയുടെ ഭര്‍ത്താവ്, വിഷ്ണുസുന്ദരന്‍, ഇവളെ ഒരു പ്രാവശ്യം പെണ്ണ് കാണാന്‍ പോയതായിരുന്നു. അയാള്‍ തന്നെ എന്നോടു പറഞ്ഞതാണ്. ഈ സുന്ദരന്‍, ഞാന്‍ അങ്ങിനെയാണ് അയാളെ വിളിക്കാറ്, എപ്പോഴും ചിരിച്ചു കൊണ്ട് ഇരിക്കുന്നത് പോലെയേ തോന്നു. അയാളുടെ മുപ്പത്തി ആറു പല്ലുകളും പുറത്താണോ എന്ന് തോന്നിപ്പോകും. മുപ്പത്തി ആറു ഇല്ലെങ്കിലും മുമ്പിലെ മുകളിലുള്ള മുഴുവന്‍ പല്ലുകളും ഒന്നിനോടൊന്നു വാദിച്ചു പുറത്താണ്. അത് കാരണം എപ്പോഴും ട്യൂബ് ലൈറ്റ് ഓണ്‍ ചെയ്ത പോലെയാണ്. 'മാസ്ക്' എന്ന ഇന്ഗ്ലീഷ് കാര്‍ടൂണ്‍, സിനിമ ആക്കുകയാണെങ്കില്‍ ഈ സുന്ദരന്‍ ആയിരിക്കും അതിലെ നായകന്‍ എന്നതിന് ഒരു സംശയവും എനിക്കില്ല.
അയാളുടെ ഹെല്‍മെറ്റ് കൂടി സ്പെഷല്‍ ആണ്. മോട്ടോര്‍ സൈക്കിള്‍ റൈസില്‍ ഉപയോഗിക്കുന്ന മുന്‍ഭാഗം കുറച്ചു കൂടുതല്‍ കൂര്‍ത്ത തരം ഹെല്‍മെറ്റ്.. സാധാരണ ഹെല്‍മെറ്റ് ഇട്ടാല്‍ പല്ലുകള്‍ കാരണം മുമ്പിലുള്ള ഗ്ലാസ് താഴെ ആക്കാന്‍ പറ്റില്ല. ഞാന്‍ അയാളുടെ ഹെല്‍മെറ്റിനെ ദന്ത രക്ഷകന്‍ എന്നാണു പറയുക. അയാളോട് തന്നെ ചോതിക്കും "സുന്ദരാ, ഇന്ന് ദന്ത രക്ഷകന്‍ എവിടെ?" ഒന്ന് പറയട്ടെ. ഇത്രയും നല്ല ഒരു മനുഷ്യനെ ഞാന്‍ ഇത് വരെ കണ്ടിട്ടില്ല. ദൈവത്തിനെ ആള്‍ രൂപത്തില്‍ കാണുക എന്ന് തന്നെ പറയാം. നാട്ടില്‍ ആര്‍ക്കും എന്തെങ്കിലും സഹായം വേണോ "ആ വിഷ്ണുസുന്ദരന്റെ അടുത്തു ഒന്ന് പോയി നോക്കാമായിരുന്നോ? അയാള്‍ ചെയ്തില്ലെങ്കില്‍ പിന്നെ കാര്യം മറന്നേക്കു." ഒരാളെയും, ഒരു ജന്തുവിനെയും നോവിക്കാത്ത മനുഷ്യന്‍ ഈ വിഷ്ണു സുന്ദരന്‍ മാത്രമേ ഉണ്ടാകൂ എന്നാണു എന്റെ ബലമായ വിശ്വാസം. ഇയാള്‍ ജനിക്കുമ്പോള്‍ തന്നെ ഇയാളുടെ അച്ഛനും, അമ്മയ്ക്കും ഇയാളുടെ പല്ലിന്‍റെ ഭാവി അറിയുമായിരുന്നുവോ ആവോ! ഈ പല്ലവ രാജ വംശം തുടങ്ങിയത് ഒരു വിഷ്ണു, സിംഹ വിഷ്ണു, ആണെന്നാണ് എന്‍റെ ഓര്‍മ്മ.
കാര്യത്തില്‍ നിന്നും വ്യതിചലിക്കുന്നില്ല. പെണ്ണ് കാണാന്‍ വന്ന വിഷ്ണു സുന്ദരനെ എന്‍റെ ഭാര്യക്ക് ഇഷ്ട്ടപ്പെട്ടതാണത്രെ. എനിക്ക് തന്നതിന്‍റെ ഇരട്ടി സ്വര്‍ണം ഇയാള്‍ക്ക് എന്‍റെ അമ്മായി അച്ഛന്‍ വാഗ്ദാനവും ചെയ്തിരുന്നു. അന്ന് സുന്ദരന്റെ വീട്ടില്‍ എലെക്ട്രിസിറ്റി കണക്ഷന്‍ ഉണ്ടായിരുന്നില്ല. അപ്പോള്‍ സന്ധ്യ കഴിഞ്ഞാല്‍ ഉണ്ടായേക്കാവുന്ന ഭവിഷ്യത്തുകളെ ഓര്‍ത്തു സുന്ദരന്‍ വേണ്ട എന്ന് പറഞ്ഞതാണത്രേ. ഈ കാര്യങ്ങളെല്ലാം പറഞ്ഞു ഞങ്ങള്‍ എപ്പോഴും ചിരിക്കുന്ന കാര്യം ഈ കറുമ്പിക്ക് അറിയില്ല.
"നീ എന്താ കാര്യം ച്ചാല്‍ പറഞ്ഞു തുലക്കുന്നുണ്ടോ?" എനിക്ക് ദ്വേഷ്യം വരാന്‍ തുടങ്ങിയിരുന്നു. പിന്നിലേക്ക് ഒന്ന് കോങ്കണ്ണിട്ട് നോക്കിയപ്പോള്‍ ചെക്കന്‍ കൈകള്‍ രണ്ടും ഒക്കത്ത് വെച്ചിരിക്കുന്നു. ശബ്ദം താഴ്ത്തി അവനോടും ചോദിച്ചു "എന്താ, നിങ്ങള്‍ പറഞ്ഞു വരുന്നത്, മണീ?" അവന്‍ വാ തുറക്കുന്നതിനു മുമ്പ് ഇവള്‍ "നമുക്ക് ഒരു പട്ടിയെ വളര്‍ത്തണം. നല്ല വെളുത്ത ഒരു പട്ടിയെ." വായില്‍ വന്ന ഉമിനീരും കൂടി തൊണ്ടയില്‍ തങ്ങിപ്പോയി. ഇവര്‍ പറഞ്ഞതിന്‍റെ പരിണിതഫലം ഗ്രഹിക്കാന്‍ എനിക്ക് അധികം സമയം ഒന്നും വേണ്ടി വന്നില്ല. ഒരാഴ്ച, ഏറി ക്കവിഞ്ഞാല്‍ ഒരു മാസം, അത് കഴിഞ്ഞാല്‍ പട്ടി സൂക്ഷിപ്പുകാരന്‍ നൂറു ശതമാനവും ഞാന്‍ മാത്രം. തുടക്കത്തില്‍ ഭയങ്കര ശ്രദ്ധ ആയിരിക്കും. അതു കഴിഞ്ഞാല്‍ രാവിലെ പട്ടി ഉണര്‍ന്നു, രാത്രി അതുറങ്ങുന്നത് വരെ മുഴുവന്‍ സൂക്ഷിപ്പ് ചുമതലയും എന്‍റെ തലയില്‍ ഇവര്‍ ഒസ്യത്ത് എഴുതി വയ്ക്കും.
എന്‍റെ ചിന്തകള്‍ക്ക് വിഗ്നം വരുത്തി ക്കൊണ്ട് നൈജീരിയക്കാരി പറഞ്ഞു "നിങ്ങള്‍ അതിനെ നോക്കേണ്ട കാര്യം ഒന്നും ഇല്ല. മുഴുവന്‍ ചുമതലയും ഞങ്ങള്‍ രണ്ടു പേരും എടുക്കുന്നു." താഴത്തുള്ള രണ്ടു കാറിന്‍റെയും, ഒരു ബൈക്കിന്‍റെയും, ഒരു സ്കൂടറിന്‍റെയും ചുമതല ഇതു പോലെ ഇവര്‍ ഏറ്റെടുത്തതാണ്. ഒരു പൊടി തട്ടണമെങ്കില്‍ ഞാന്‍ തന്നെ ഇറങ്ങണം. " കരാര്‍ എഴുതി ഒപ്പിടണം. ട്രൈപാര്‍ട്രൈറ്റ് കരാര്‍ മൂന്നു പേരും സാക്ഷി പത്രത്തോട് കൂടി ഒപ്പിടാന്‍ തയ്യാറാണോ? എന്‍റെ ചില നിബന്ധനകള്‍ അതില്‍ എടുത്തു കാട്ടണം. എങ്കില്‍ ഞാന്‍ സമ്മതിക്കാം." ധൈര്യം സംഭരിച്ചു രണ്ടു പേരോടും കൂടി പറഞ്ഞു. "നിങ്ങള്‍ കരാറും ഉണ്ടാക്കി അതും കെട്ടി പ്പിടിച്ചു ഇവിടെ ഇരുന്നോ. ഞങ്ങള്‍ അടുത്ത ആഴ്ച ചെക്കന്‍റെ പുതിയ വീടിലേക്ക് മാറുന്നു. അവിടെ ഞങ്ങള്‍ പട്ടിയും, പോത്തും ഒക്കെ വളര്‍ത്തും." ആ രണ്ടാമത് പറഞ്ഞ മൃഗം എന്നെ ഉദ്ദേശിച്ചായിരുന്നു. ചെക്കന്‍ പോകുന്നത് കണ്ടു. മുമ്പിലുള്ള കസേരയില്‍ തപ്പിയപ്പോള്‍ കസേര കാലി. അവള്‍ പോകുന്ന പോലെ ഭൂമി കുലുക്കം ഉണ്ടായതാണ്. പക്ഷെ ഇരുട്ടായിരുന്നതിനാല്‍ പോകുന്നതു കണ്ടില്ല. തലയില്‍ ഇരുട്ട് കയറി. വയറില്‍ എന്തൊക്കെയോ സംഭവിക്കുന്നുണ്ട്.
ചെക്കന്‍ പുതിയ വീട് പണിതപ്പോള്‍ ഇത്ര പ്രതീക്ഷിച്ചിരുന്നില്ല. വീട്ടിന്‍റെ ഉള്ളില്‍ നിന്നും ശബ്ദങ്ങള്‍ വരുന്നുണ്ട്. സാധനങ്ങള്‍ എടുത്തു വെക്കുകയായിരിക്കുമോ? എന്തോ ആകട്ടെ എന്നും വിചാരിച്ചു ഒന്ന് മയങ്ങിപ്പോയി. എന്തോ കത്തുന്ന മണം ഘ്രണിച്ചാണ് രണ്ടു മണിക്കൂര്‍ കഴിഞ്ഞു ഉണര്‍ന്നത്. വയറിന്‍റെ ഉള്ളില്‍ നിന്നും ആണ്. മെല്ലെ എഴുന്നേറ്റു അടുക്കളയിലേക്ക് നോക്കി. ഇരുട്ടാണോ അതോ ബേബി അടുക്കള നിറഞ്ഞു നില്‍ക്കുകയാണോ എന്ന് മനസ്സിലായില്ല. റിവേര്‍സ് ഗീയറില്‍ ഹാളിലേക്ക് ഒന്നെത്തി നോക്കി. ടീ വീ യുടെ ശബ്ദം ചെറുതാക്കി ഇരുട്ട് സോഫയില്‍ രണ്ടു കാലുകളും കയറ്റി ഇരിക്കുകയാണ്. ചെക്കനും അടുത്ത് എന്തോ കൊറിച്ചു ഇരിക്കുകയാണ്. അവന്റെ തല അവളുടെ തോളില്‍ ആണ്. എന്‍റെ നിഴല്‍ ടീ വീ യില്‍ കാണുന്ന കാര്യം എനിക്കറിയാമായിരുന്നു. അത് കാരണം ശ്രദ്ധിച്ചു മാത്രമാണ് എത്തി നോക്കിയത്. "നമുക്ക് ഊണ് കഴിക്കുമ്പോള്‍ എല്ലാം തീരുമാനിക്കാം." രണ്ടു പേരും ഉത്സാഹത്തോടെ, ധൃതി പിടിച്ചു വന്നു. എനിക്ക് വിളമ്പി തരാന്‍ അവള്‍ക്കു ഒരു പ്രത്യേക ശ്രദ്ധ ഉണ്ടായിരുന്നു. ഊണ് കഴിക്കുമ്പോള്‍ പട്ടി വെളുത്ത പോമെരേണിയന്‍ ആകണമെന്നും, അതിന്‍റെ പേര് പാറു എന്നായിരിക്കുമെന്നും, ചെക്കന്‍റെ അറിവില്‍ അഞ്ചായിരം കൊടുത്താല്‍ കിട്ടുമെന്നും, ആ ചെലവ് ആദ്യം ഞാന്‍ വഹിക്കണമെന്നും, ഒരു മൂന്നാല് മാസങ്ങള്‍ കഴിഞ്ഞാല്‍ ചെക്കന്‍ അത് തിരിച്ചു തരുമെന്നും ഒക്കെ എന്നെ അറിയിച്ചു. താഴെ കിടക്കുന്ന ഫിയറ്റ് കാര്‍ അവളുടെ വീടാക്കാം എന്നാ എന്‍റെ നിര്‍ദ്ദേശം മൂന്നില്‍ രണ്ടു വോട്ടോടെ തള്ളപ്പെട്ടു. എല്ലാം തീരുമാനിച്ച വാക്കാല്‍ ഉള്ള കരാറില്‍ എന്‍റെ ഒപ്പ് മാത്രം.
എന്‍റെ പോലീസ് ബുദ്ധിയില്‍ ഉദിച്ച കാര്യങ്ങള്‍ വായനക്കാരെ അറിയിക്കാന്‍ വേണ്ടി മാത്രം കുറിക്കുന്നു. ഒന്ന് ഈ വെളുത്ത പോമെരേണിയന്‍ വേണമെന്നതിന്‍റെ വാശിയുടെ പിന്നില്‍ ഉള്ള വക്ര ബുദ്ധി എന്‍റെ തലയിലെ മുടിയുടെയും, ഈ പോമെരേണിയന്‍ പട്ടിയുടെ മുടിയും തമ്മില്‍ ഉള്ള രൂപ സാമ്യം കാരണം എവിടെയെങ്കിലും, ഭക്ഷണത്തില്‍ അടക്കം, വെളുത്ത മുടി കണ്ടാല്‍ എന്‍റെ പുറത്തു അതിന്‍റെ കുറ്റം ചുമത്താന്‍ എളുപ്പം. സ്വാഭാവികമായും ഞാന്‍ പട്ടിയില്‍ കൂടുതല്‍ ശ്രദ്ധിക്കും. രണ്ടു, പാറു എന്ന് ഈ പട്ടിക്കു പേരിട്ടാല്‍ ബാല്‍കണിയില്‍ നിന്നും ഇനി ഞാന്‍ 'ബേബി' എന്ന് വിളിച്ചാല്‍ തിരിച്ചു അടുക്കളയില്‍ നിന്നും ഇവള്‍ 'പാറു' എന്ന് വിളിക്കുകയും, അപ്പോള്‍ അപ്പുറത്തെ ബേബി ഉണ്ടാക്കുന്ന ശബ്ദങ്ങളുടെ മറു മരുന്നായി ഇവിടെ നിന്നും പാറു ഉണ്ടാക്കുകയും അങ്ങിനെ എന്‍റെയും, സുന്ദരന്റെയും, നെടുങ്ങാടിയുടെയും ഇടയില്‍ വിള്ളല്‍ ഉണ്ടാവുകയും ചെയ്യും. ഞങ്ങളുടെ ഇടക്കുള്ള വെള്ളമടി അതോടെ നില്‍ക്കും. മൂന്ന്, ഇവളുടെ ഈ മൂന്നാല് എന്ന ആ ശബ്ദം വിശ്വസിക്കാന്‍ പറ്റാത്തതായ കാരണം രൂപ അഞ്ചായിരം എന്‍റെ പോയി എന്ന് ഞാന്‍ തീര്‍ച്ചപ്പെടുത്തുന്നു.
എന്തായാലും സപ്തംബര്‍ ഒന്നാം തീയതി മുതല്‍ രണ്ടു വെളുത്ത തലകള്‍ എന്‍റെ ബാല്‍കണിയില്‍ കാണാം എന്ന് നിങ്ങള്‍ക്കെല്ലാം ഉറപ്പിക്കാം. ഒന്ന് കൂടി പറയട്ടെ. ഞാന്‍ ഉമ്മറത്തേക്ക് എത്തി നോക്കുന്നതിനു മുമ്പ് ചെക്കന്‍ എന്‍റെ ഭാര്യയോടു ചോദിക്കുന്നുണ്ടായിരുന്നു "അച്ഛന്‍ സമ്മതിച്ചില്ലെങ്കില്‍ അമ്മ വീട് വിട്ടു എന്‍റെ കൂടെ പോരുമോ, അമ്മെ?" "പ്ഫാ കഴുതേ. അതിയാന്‍ മരിച്ച ശേഷം മാത്രമേ ഞാന്‍ മരിക്കാവൂ എന്നാ എന്‍റെ ദിവസവും ഉള്ള പ്രാര്‍ത്ഥന. പാവം ഞാന്‍ പോയാല്‍ പിന്നെ ആരാ അതിയാനെ നോക്കുക? നിന്നെയൊക്കെ നിന്‍റെ ഭാര്യ, സാരി തുമ്പില്‍ കെട്ടിയിടും." അതാണ് വായനക്കാരെ ആ കറുത്ത ശരീരത്തിന്റെ ഉള്ളില്‍ ഉള്ള വെളുത്ത മനസ്സ്. ഞാനും ദിവസവും പ്രാര്‍ഥിക്കുന്നത് അവള്‍ ആദ്യം മരിക്കണേ എന്നാണു.