junction kerala.com

Friday, October 12, 2012

അഹംഭാവം


ചെന്നൈ വിമാനത്താവളം പുതിയതായി നിര്‍മ്മിച്ചിരിക്കുന്ന കാലം. മുന്‍ഭാഗത്തെ വലിയ ഗ്ലാസ് വാതില്‍ അടഞ്ഞിരിക്കുന്നു. തുടച്ചു വൃത്തിയാകി വെച്ചിരിക്കുന്ന കാരണം അങ്ങിനെ ഒരു ഗ്ലാസ് അവിടെ ഉണ്ടെന്നു തോന്നുകയേ ഇല്ല. ഒരു നൂറു മീറ്റര്‍ അകലെ ഞാന്‍ വെറുതെ പുറത്തേക്ക് നോക്കി ഇരിക്കുന്നു. ഒരു ചെറുപ്പക്കാരന്‍ പുറത്തേക്ക് തിരക്കിട്ട് പോകുന്നു. നേരെ പോയി ഗ്ലാസ്സില്‍ മുഖം ഇടിച്ചു താഴെ ഇരുന്നു. വേദനയെക്കാള്‍ നാണക്കേടാണ്, ആരെങ്കിലും കണ്ടോ എന്നാ നാണക്കേടു, ആ ചെറുപ്പക്കാരന് ഉണ്ടായത് എന്ന് പിന്നീട് എന്നോടു പറഞ്ഞു. (പിന്നീട് അതില്‍ പെയിന്റ് കൊണ്ട് പേര് എഴുതിയത് കാരണം ഗ്ലാസ് ഉണ്ടെന്നു മനസ്സിലാവാന്‍ തുടങ്ങി.)

ഞാന്‍ ഒരു ചെറിയ പദ്യശകലം എഴുതി. വലിയ അറിവൊന്നും ഇല്ലാത്തത് കാരണം എന്റെ, ഞാന്‍ വിശ്വസിക്കുന്ന, ഒരു സുഹൃത്തിനെ കാണിച്ചു. അദ്ദേഹം എന്നോടു പറഞ്ഞു "..... സാറിനെ കാണിച്ചാല്‍ മതി. എന്തെങ്കിലും തെറ്റുണ്ടെങ്കില്‍ തിരുത്തി തരും." പേടി കൊണ്ടായിരുന്നോ, ഞാന്‍ എന്തിനു ചെറുതാവണം എന്നാ ദുരഭിമാനം കൊണ്ട് ആയിരുന്നോ എന്നെനിക്കറിയില്ല ആ കവിത (കവിത ആണോ എന്ന് ഞാന്‍ പറയും, വായിക്കുന്നവര്‍ ശരി വെ
ക്കണം എന്നില്ല) ഇപ്പോഴും ഏതോ കച്ചറ ഡബ്ബയില്‍ കിടക്കുന്നു.

എന്റെ ഒരു മാഷുണ്ടായിരുന്നു. മണി മാഷ്‌., നല്ല ഒരു വ്യക്തി. പക്ഷെ ചില സമയത്ത് ദ്വേഷ്യം വന്നാല്‍ എന്താണ് ചെയ്യുക എന്ന് പറയാന്‍ പറ്റില്ല. ഏതു കുട്ടിയായാലും ദ്വേഷ്യം വന്നാല്‍, (ഒരു ഭ്രാന്തന്റെ പോലെ അപ്പോള്‍ കിതക്കാന്‍ തുടങ്ങും) ആ കിതപ്പ് തീരുന്നത് വരെ കുട്ടിയെ അടിക്കും. ആ സമയം മാഷുടെ മുഖം തന്നെ കാണാന്‍ പേടിയാണ്. വലിയവര്‍ അടക്കം കാണാത്ത ഭാവം നടിച്ചു മറഞ്ഞിരിക്കും. ദ്വേഷ്യം മാറിയാല്‍ ആ അടിച്ച കുട്ടിയെ അടുത്തുള്ള ചായകടയില്‍ കൊണ്ട് പോയി വയറു നിറയെ എന്തെങ്കിലും വാങ്ങി കൊടുക്കും. അഥവാ വേണ്ട എന്ന് പറഞ്ഞാല്‍ വീണ്ടും മാഷിനു ദ്വേഷ്യം വരും, പിന്നെ റോഡിലിട്ടും അടി കിട്ടും.

വേറേയൊരു ടീച്ചര്‍ ഉണ്ടായിരുന്നു. ടീച്ചര്‍ പാല് പോലെ വെളുത്ത സുന്ദരിയായിരുന്നു. അവര്‍ക്കും സ്വയം ഇതറിയാമായിരുന്നു. അത് കാരണം മറ്റുള്ള പെണ്ണുങ്ങളോടു, ആണുങ്ങളോട് ചോദിക്കുക പോലും വേണ്ട, അവര്‍ തീരെ മിണ്ടിയിരുന്നില്ല. അവര്‍ക്ക് സുഹൃത്തായി ആരും ഉണ്ടായിരുന്നില്ല.

എന്റെ ഒരു കൂട്ടുകാരന്‍ വേലായുധന്‍ ഉണ്ടായിരുന്നു. വളരെ പാവപ്പെട്ട ഒരു കുടുംബത്തില്‍ നിന്നും വരുന്നു. കറുത്ത്, ബാഹ്യ സൌന്ദര്യം തീരെ ഇല്ലാത്ത ഒരു വ്യക്തി. (പക്ഷെ ഹൃദയം കൊണ്ട് വളരെ തങ്കപ്പെട്ടവന്‍ ആണെന്ന് എനിക്ക് അറിയാം). ഇദ്ദേഹവും ആരുമായും സമ്പര്‍ക്കം പുലര്‍ത്തിയിരുന്നില്ല. ഒരു ഒറ്റയാന്‍., പിന്നീട് കൂലിപ്പണിക്ക് പോകാന്‍ തുടങ്ങി.

അഭിപ്രായം ആരായാന്‍ മടിച്ച ഞാന്‍, ദ്വേഷ്യത്തില്‍ പൊതിഞ്ഞ മാഷ്‌, സുന്ദരിയാണെന്ന് സ്വയം ധാരണ ഉണ്ടായിരുന്ന ടീച്ചര്‍, വിക്രുതന്‍ ആണെന്ന് സ്വയം അറിയാമായിരുന്ന വേലായുധന്‍, ഈ നാല് ക്ലാസ്സിലും പെട്ടവര്‍ ഞാന്‍ ആദ്യം പറഞ്ഞ വ്യക്തിയെപ്പോലെ കാണാന്‍ പറ്റാത്ത ഒരു ഗ്ലാസ് വാതായനത്തില്‍ പോയി ഇടിച്ചു ഇരിക്കുകയാണ്. ആ ഗ്ലാസ് എങ്ങിനെ തുറക്കും എന്നറിയാതെ.........അതോ ആ ഗ്ലാസ് കണ്ടു പിടിക്കാനും, തുറക്കാനും ഉള്ള പരിശ്രമം തന്നെ ചെയ്യുന്നില്ലെന്ന് പറയാമോ? ഈ ഗ്ലാസ് തന്നെയല്ലേ നമ്മുടെ ഈഗോ, അഹങ്കാരം, അഹംഭാവം അല്ലെങ്കില്‍ ദുരഭിമാനം?

No comments:

Post a Comment