junction kerala.com

Thursday, October 4, 2012

അഹല്യ

മേരു രാജ്യത്തിലെ പുല്‍ത്തകിടുകളിലെല്ലാം തിരഞ്ഞിട്ടും വൃസനെ കാണാനില്ല. രാജാവ് ഇന്ദ്രനോട്  എങ്ങിനെ  ഇത് പറയും? രാജാവ് കോപിഷ്ട്ടനാകും. പറയാതിരിക്കാനും പറ്റില്ല. അദ്ദേഹത്തിന്റെ ഇഷ്ട്ട വാഹനമാണ്. മേരുവില്‍ ഈ വേനല്‍ക്കാലത്ത് പുല്ലു തീരെ ഇല്ല. പുല്ലില്ലാത്തത്‌ കാരണം ദൂരെ എങ്ങാനും പോയി ക്കാണുമോ? സൂര്യന്‍ അസ്ത്തമിക്കാന്‍ ഇനി ഒരു പതിനഞ്ചു വിനാഴിക* കൂടി ഉണ്ടായിരിക്കും. അവസാനം മന്ത്രി വിവരം രാജാവിനെ ധരിപ്പിച്ചു. ഇന്ദ്രന്‍ ആലോചിച്ചു. മിഥിലയില്‍ പോകാന്‍ വഴിയുണ്ട്. അവിടെ നിറയെ പച്ചപുല്ലു നിറഞ്ഞു ഒരു സ്ഥലമുണ്ട്. ആ മഹര്‍ഷി ഗൌതമന്‍ എന്നും വെള്ളമൊഴിക്കുന്ന അദ്ദേഹത്തിന്റെ സ്ഥലം. സൈന്നികരെയും കൂട്ടി ഇന്ദ്ര രാജാവ് നടന്നു. ഇരുട്ട് കൂടി ക്കൂടി വന്നു. മിഥിലയില്‍ എത്തിയപ്പോഴേക്കും കൂരാക്കൂരിരുട്ടു. എങ്കിലും ആ ഇരുട്ടിലും ദൂരെ കണ്ടു, വൃസന്‍ എന്ന കാള ഇരുട്ടായതൊന്നുമറിയാതെ ചെവികളും, വാലും ആട്ടി പുല്ലു തിന്നുകയാണ്. "ഇനി ഈ രാത്രിയില്‍ ഇവിടെ തന്നെ കൂടാം. പഴങ്ങളും ഭക്ഷിച്ചു, രാത്രി മരങ്ങള്‍ക്ക് മുകളിലും, താഴെയുമായി കൂടാം." രാജാവിന്റെ ആജ്ഞ കേട്ട മന്ത്രിക്കു മനസ്സില്‍ പേടി തോന്നി. ഇത് രാജാവിന്റെ സ്ഥലമല്ല. രാജ്യത്തിന്‌ പുറത്താണ്. ഇതിന്റെ ഉടമസ്ഥന്‍  അറിഞ്ഞാല്‍  വഴക്കുണ്ടാകാന്‍ സാധ്യതയുണ്ട്. അംഗബലം കുറവാണ്. ഒരു സൈന്നികനെ വിളിച്ചു ചെവിയില്‍ പറഞ്ഞു "നീ പോയി രാജാവിന്റെ ഇരട്ട സഹോദരന്‍ അഗ്നിയെ വിവരം അറിയിക്കൂ. എന്തെങ്കിലും പ്രശ്നം ഉണ്ടായാല്‍ ചെണ്ട കൊട്ടി വിവരം അറിയിക്കാം. അപ്പോള്‍ അദ്ദേഹത്തോട്  കൂടുതല്‍ സൈന്യബലത്തോട് കൂടി വരാന്‍ പറഞ്ഞാല്‍ മതി. നീ ഓടി പോയി വിവരം അറിയിക്കൂ. കൂട്ടിനു ആരെയെങ്കിലും ചേര്‍ത്തോ." കാളയെ പിടിച്ചു ഒരു മരത്തില്‍ ബന്ധിച്ചു. പഴങ്ങളെല്ലാം ഭക്ഷിച്ചു എല്ലാവരും കിടന്നുറങ്ങി. മന്ത്രിക്കു ഉറക്കം വന്നില്ല. ഒരു യാമം@ കഴിഞ്ഞിട്ടുണ്ടാകും. ദൂരെ നിന്നും ആരൊക്കെയോ വരുന്നു. മിഥിലയിലെ രാജാവും, സൈന്നികരും, ഈ സ്ഥലത്തിന്റെ ഉടമ ഗൌതമനും ഉണ്ട്. കുഴപ്പമാകാന്‍ വഴിയുണ്ട്. മന്ത്രി വേഗം ചെണ്ട കൊട്ടി ഇരട്ട സഹോദരന് സന്ദേശം കൊടുത്തു. ഇന്ദ്രന്‍ ഉണര്‍ന്നിരുന്നു. മിഥില രാജാവിനോട് വിവരങ്ങളെല്ലാം പറഞ്ഞു. സ്ഥലം ആക്രമിച്ചു കീഴടക്കിയതാണെന്ന് അവരുടെ, പ്രത്യേകിച്ചും ഗൌതമന്റെ വാദം. കാരണം കാളയെ മരത്തില്‍ കെട്ടി പരിധി നിശ്ചയിച്ചിരിക്കുന്നു. മിഥില രാജാവ് എല്ലാ സന്നാഹത്തോടും കൂടി തന്നെയാണ് വന്നിട്ടുള്ളത്. മേരു രാജാവ് തീരുമാനിച്ചു, ഇന്ദ്രനെ കയറില്‍  കെട്ടി കൊണ്ട് പോകണം. അപ്പോഴേക്കും ദൂരെ നിന്നും ഇരട്ട സഹോദരന്‍ അഗ്നി നല്ല ആള്‍ബലത്തോടു കൂടി സ്ഥലത്തെത്തി. "സ്വന്തം ജ്യേഷ്ഠനെ കള്ളനെന്നും, ആക്രമിയെന്നും മുദ്ര കുത്തിയില്ലേ? എല്ലാം വിവരിച്ചിട്ടും മിഥില രാജാവും, ഗൌതമനും വിശ്വസിച്ചില്ലല്ലോ? ഇതിനുള്ള ശിക്ഷയായി മിഥില രാജാവിനെ ബന്ധനസ്ഥനാക്കി മുഴുവന്‍ രാജ്യവും ഞങ്ങള്‍ കൈക്കലാക്കുന്നു." മിഥില രാജാവ് ഒന്നും മിണ്ടാതെ ഗൌതമനെ നോക്കി. "നീയല്ലേ ഇതിനെല്ലാം കാരണക്കാരന്‍.? വിവരം അറിയാതെ ഉണ്ടാക്കിയ കഥ കൊണ്ടുണ്ടായ പരിണിത ഫലം ഞാനും ഈ നാട്ടുകാരും അനുഭവിക്കാം." ഒന്നും മിണ്ടാതെ ബന്ദനസ്ഥനാക്കാന്‍  കൈ നീട്ടിയ മിഥില രാജാവിനെ കണ്ടു ഗൌതമന്‍ മേരു രാജാവിന്റെ കാലു പിടിച്ചു തെറ്റ് ഏറ്റു പറഞ്ഞു. മിഥില രാജാവിനെ മോചനാക്കാന്‍ നിറഞ്ഞ കണ്ണുകളോടെ അപേക്ഷിച്ചു.  "ഈ സ്ഥലം ഇനി എനിക്ക് വേണ്ട. ഞാന്‍ ചെയ്തതിന്റെ ശിക്ഷയായി ഈ സ്ഥലം മുഴുവന്‍ ഞാന്‍ കത്തിച്ചു ചാമ്പലാക്കുന്നു. ഈ പച്ചപ്പ്‌ ഇന്നലെയുടെ മാത്രം ഓര്‍മ്മയാകും. ഇനി അയോധ്യാ മഹാരാജാവ് പറയുന്നത് വരെ ഇവിടെ ഹലം ഉഴലില്ല. ഇത് സത്യം, ഒരു മഹര്‍ഷിയുടെ സത്യം" ഗൌതമന്‍ രണ്ടു രാജാക്കന്മാരോടും കൂടി പറഞ്ഞു. സ്ഥലം കത്തിച്ചു, പച്ചപ്പ്‌ നിറഞ്ഞ ആ സ്ഥലം വെറും കല്ലിന്‍ കൂട്ടമായി മാറി. മേരു രാജാവും, മിഥില രാജാവും സുഹൃത്തുക്കളായി പിരിഞ്ഞു. വര്‍ഷങ്ങള്‍ക്കു ശേഷം വിവരങ്ങള്‍ അറിഞ്ഞ അയോധ്യാ രാജാവ് ശ്രീരാമന്‍ പറഞ്ഞു "ഇത്രയും നല്ല സ്ഥലം അഹല്യയായി കിടക്കരുത്. ഇനിയും അതില്‍ പഴയ പോലെ പച്ചപ്പ്‌ നിറഞ്ഞു മൃഗങ്ങള്‍ക്കും, മനുഷ്യനും ഉപയോഗപ്രദമായിടട്ടെ. ഞാന്‍ തന്നെ അതിനു മുന്‍കയ്യെടുക്കാം."


*അറുപതു വിനാഴിക ഒരു നാഴിക അല്ലെങ്കില്‍ ഇരുപത്തിനാല് മിനുട്ട്.
@ ഒരു യാമം ഏഴര നാഴിക അല്ലെങ്കില്‍ മൂന്നു മണിക്കൂര്‍.

No comments:

Post a Comment