junction kerala.com

Thursday, November 1, 2012

സാന്‍ഡി എന്ന സുന്ദരി


കരീബിയയിലെ ഒരു കൊച്ചു സന്ദരിയായി അവള്‍ ജനിച്ചു. മന്ദ മാരുതന്‍ അവളെ തലോടി. റാഫേല്‍ ബാക്കി വെച്ച കുറച്ചു ബാഷ്പ്പ കണങ്ങള്‍ അവളുടെ കൂട്ടുകാരായി. അവളുടെ സൌന്ദര്യത്തില്‍ ആക്രുഷ്ട്ടം കൊണ്ട കുറച്ചു വായു പുത്രന്മാര്‍ അവളുടെ കൂടെ നൃത്തം ചെയ്യാന്‍ തുടങ്ങി. അവളെ വലയം ചെയ്ത സുന്ദരന്മാര്‍ അവളിലെ ശക്തി വളര്‍ത്തി. അവള്‍ സമയ സൂചിക്ക് എതിരായി, അവളുടെ കൂട്ടുകാരുടെ ശക്തി കൂടി ആര്‍ജിച്ചു  നൃത്തം ചെയ്യാന്‍ തുടങ്ങി. കരീബിയന്‍ ചൂട് വെള്ളം അവളിലെ കാമാര്‍ത്തി കൂട്ടാന്‍ തുടങ്ങിയിരുന്നു. ഫലമോ ഒക്ടോബര്‍ ഇരുപത്തിരണ്ടിന്നു ഒരു മാന്ദ്യത്തിന്റെ, ഇരുളിന്റെ മറവിലുള്ള, ജനനം. കൂടുതല്‍ ശക്തി ആര്‍ജിച്ച അവള്‍ ജമൈക, ക്യുബ, ബഹാമാസ് മുതലായ രാജ്യങ്ങളില്‍ കൂടി അവളുടെ നിശ്വാസകണ്ണുനീരില്‍ ക്കൂടി മരണം വിതച്ചു  മുന്നോട്ടു നീങ്ങുകയായിരുന്നു. ഭിഷഗ്വരന്മാര്‍ അപ്പോഴാണ്‌ അവളെ, അവളുടെ ശക്തിയെ നിരീക്ഷിക്കാന്‍ തുടങ്ങിയത്. വടക്ക് നിന്നും, പടിഞ്ഞാറു നിന്നും വന്ന അവളുടെ ശിന്കിടിമാര്‍ അവളെ കിഴക്കോട്ടു പോകുന്നതില്‍ നിന്നും തടഞ്ഞു. വടക്ക് നിന്നും വന്നവര്‍ അവളുടെ കൈ പിടിച്ചു, പടിഞ്ഞാറു നിന്നും വന്നവരുടെ ചൂടുമദ്യ ചഷകത്തിന്റെ ശക്തിയില്‍, കൂടുതല്‍ വേഗതയില്‍ നൃത്തം ചെയ്യാന്‍ തുടങ്ങി. അവളുടെ നീണ്ട ഉടുപ്പിന്റെ വ്യാസം വര്‍ധിച്ചു വരുകയായിരുന്നു. ഒരു രാക്ഷസിയുടെ രൂപം കൈ കൊള്ളുന്ന അവളുടെ ശക്തിയുടെ ആഴം മനസ്സിലാക്കുവാന്‍ ഭിഷഗ്വരന്മാര്‍ കൊമ്പ്യുട്ടരൈസ്ദ്  ടോമോഗ്രാഫി സ്കാന്‍ എടുത്തു നോക്കി. മുകളിലുള്ള ഉപഗ്രഹങ്ങള്‍ അവളുടെ ശക്തിയും, ഗതിയേയും പഠിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. മനുഷ്യനോടുള്ള കോപവും, അവരുടെ അഹങ്കാരവും കണ്ട് അവള്‍, അവളുടെ ചുവന്ന കണ്ണുകളും കാണിച്ചു, ഫ്ലോറിഡയെ കുളിപ്പിച്ചു കൊണ്ടിരുന്നു. എന്നിട്ടും ശക്തിയില്‍ അവള്‍ വെറും ഒരു ഇടത്തരക്കാരിയാണ് എന്ന് ഭിഷഗ്വരന്മാര്‍ വിധി എഴുതിയപ്പോള്‍, മനസ്സില്‍ അവള്‍ ചിരിക്കുകയായിരുന്നു, മനുഷ്യമനസ്സിന്റെ എല്ലാം അറിയാമെന്ന ഭാവത്തോടുള്ള ഒരു കളിയാക്കിയുള്ള ചിരി. ശിങ്കിടിമാരുടെ ശക്തി അവള്‍ രഹസ്യമായി ആര്ജിക്കുന്നത് ആരും മനസ്സിലാക്കിയിരുന്നില്ല.  ഒരു രണ്ടാം കിടക്കാരിയായി കണക്കാക്കി അവള്‍ക്കു ഒരു ഓമനപ്പേരും ഭിഷഗ്വരന്മാര്‍ കൊടുത്തു, "സാന്‍ഡി". മനുഷ്യനോടു അവളിലുള്ള പക കൂടുകയായിരുന്നു. അവള്‍ തൊള്ളായിരത്തി നാല്പത്തി ആറ് മില്ലിബാര്‍ ശക്തിയും ആര്‍ജിച്ചു ന്യു ജര്സിയില്‍ വന്നപ്പോള്‍ രണ്ടാം കിടക്കാരി തന്നെയായിരുന്നു; ആയിരത്തി തൊള്ളായിരത്തി എഴുപത്തോമ്പതില്‍ അമേരിക്ക സന്ദര്‍ശിക്കാന്‍ മടിച്ച ടിപ്പിനെക്കാള്‍ ശക്തി കുറവായിരുന്നു. എന്നിട്ട് പോലും ഇത്രയും മരണവും, നാശവും വിതച്ചു കൊണ്ട് അവള്‍ വിളിച്ചു കൂവുന്നുണ്ടായിരുന്നു "മനുഷ്യാ, ഇനിയെങ്കിലും പഠിക്കൂ. സര്‍വ്വനാശം സ്വയം വിളിച്ചു വരുത്താതിരിക്കൂ. എന്നെക്കാള്‍ കൂടുതല്‍ ശക്തിയുള്ളവര്‍ വരാതിരിക്കണമെങ്കില്‍ മനുഷ്യത്വത്തോടെ, പ്രകൃതി നിയമങ്ങള്‍ മനസ്സിലാക്കി, ഇനിയെങ്കിലും ജീവിക്കാന്‍ പഠിക്കൂ."
നാശങ്ങളുടെ കൂമ്പാരങ്ങള്‍ നിര്‍മ്മാര്‍ജ്ജനം ചെയ്ത മനുഷ്യമാക്ക്രികള്‍ വീണ്ടും മറവിയുടെ നീണ്ട കറുത്ത രോമക്കുപ്പായം എടുത്തണിഞ്ഞിരുന്നു. സ്വപ്നങ്ങളുടെ വീഥികളില്‍ ക്കൂടി കടലയും കൊറിച്ചു, കയ്യില്‍ കയ്യും പിടിച്ചു ഇണപ്രാവുകളെ പ്പോലെ ശ്മശാനത്തിലേക്കുള്ള അവരുടെ യാത്ര തുടര്‍ന്നു കൊണ്ടിരുന്നു.

No comments:

Post a Comment