junction kerala.com

Thursday, January 17, 2013

പൂരപ്പറമ്പുകളും ബാല്യവും

എന്റെ മനസ്സിന്റെ ഉള്ളിലും ഒരു മൂക്കൊലിപ്പുകാരന്‍ ചെക്കന്‍ ഒളിച്ചിരിക്കുന്നുണ്ടായിരുന്നു. വള്ളി ട്രൌസറും ഇട്ട്, ചാടിച്ചാടി മാത്രം നടക്കാന്‍ അറിയുന്ന ഒരു പോക്കിരിയായ പീക്കിരി. ചാടി നടക്കുമ്പോള്‍ ഒരു കീശയില്‍ നിന്നും ഗോട്ടികളുടെ കിലുക്കം കേള്‍ക്കാം. ആ ശബ്ദം കേള്‍ക്കാതിരിക്കാന്‍ അച്ഛന്റെയും, അമ്മാമന്മാരുടേയും മുമ്പില്‍ ക്കൂടി വളരെ സൂക്ഷിച്ചു നടക്കണം. ചിലപ്പോള്‍ കീശയില്‍ നിറയെ കശുവണ്ടി ആയിരിക്കും. ചുമരിലേക്കു എറിയും. രണ്ടാമത് അത് പോലെ ചുമരില്‍ എറിഞ്ഞു ആദ്യത്തെ കശുവണ്ടിയെ മുട്ടിച്ചാല്‍, മുട്ടിച്ചവന്റെ ആണ് രണ്ടും. വീട്ടില്‍ ഒറ്റയ്ക്കായിരുന്ന കാരണം രണ്ടു കളിക്കാരും ഞാന്‍ തന്നെ ആയിരിക്കും. ചിലപ്പോള്‍ മുറ്റമടിക്കുന്നവളുടെ മകന്‍ ചീധരന്‍ വരും. അവന്‍ കളിക്ക് കൂടണമെങ്കില്‍ ആദ്യം പത്തു കശുവണ്ടി ഞാന്‍ കടം കൊടുക്കണം. ആരും കാണാതെ പത്തായത്തില്‍ കയറി മുത്തച്ഛന്റെ ചാക്കില്‍ നിന്നും എടുത്തു കൊണ്ട് വന്നു കൊടുക്കും. പത്തു മിനിറ്റ് ആ ചെക്കന്റെ കൂടെ കളിച്ചാല്‍ അവന്‍ കടവും വീട്ടിയിട്ടുണ്ടാകും, എന്റെ രണ്ടു കീശകളും കാലിയാക്കിട്ടുണ്ടാകും. ഞാന്‍ കരയാന്‍ തുടങ്ങി എന്ന് കണ്ടാല്‍ ചെക്കന്‍ പറക്കും. എന്നും വിചാരിക്കും ഇനി ഈ ചെക്കനുമായി കളിക്കില്ല എന്ന്. 

വിഷുപക്ഷിയുടെ ശബ്ദം കേട്ടാല്‍ എഴുന്നേല്‍ക്കും, അതിന്റെ ഉറവിടം കണ്ടു തിരിച്ചു അത് പോലെ ശബ്ദം ഉണ്ടാക്കിയാലേ സമാധാനം ഉണ്ടാകൂ. "വിത്തും കൊക്കൊട്ടും, കള്ളന്‍ ചക്കട്ടു" എന്ന് പറയുമ്പോള്‍ തലേ ദിവസം കണ്ട ചക്ക ആ തെക്ക് കിഴക്കേ ഭാഗത്തെ പ്ലാവില്‍ തന്നെ ഇല്ലേ എന്ന് ഓടിപ്പോയി നോക്കും. മുളക്കൂട്ടത്തിലും, തെങ്ങിന്‍ പട്ടകളുടെ അറ്റത്തും ആശാരിപ്പണിയെടുക്കുന്ന തൂക്കാണാം കുരുവികളുടെ പണി മുടക്കാന്‍ എത്താന്‍ കഴിയാത്ത ദൂരേയ്ക്ക് കൈ കഴയുന്നത് വരെ കല്ലെറിയണം. അവര്‍ക്ക് ഒരു കുലുക്കവും ഇല്ല എന്ന് കണ്ടാല്‍ തിരിച്ചു നടക്കും.

അതിന്നിടക്ക്‌ തെങ്ങിന്‍ മുകളില്‍ നിന്നും ചിലച്ചിറങ്ങുന്ന അണ്ണാരക്കണ്ണന്റെ അടുത്തെത്താന്‍ ഓടും. എന്നെ കാണുന്നതിനു മുമ്പ് 'ചില്‍, ചില്‍' എന്നും പറഞ്ഞു തെങ്ങിന്റെ കുറച്ചുയരത്തേക്ക് കയറി തല കീഴായി ഇരുന്ന് എന്നോട് ദ്വേഷ്യപ്പെടും. കല്ലെടുക്കാന്‍ തുടങ്ങിയാല്‍ എന്റെ മെലിഞ്ഞ കൈകളുടെ ശക്തിക്കപ്പുറത്തെ ഉയരങ്ങളിലേക്ക് ഓടി ക്കയറി പിന്നെയും അവന്റെ ഇലത്താളം തുടങ്ങും. ശബ്ദത്തിന്നനുസരിച്ച് ആ വാലും, പൂരത്തിന്ന് ആനപ്പുറത്ത് വെഞ്ചാമരം വീശുന്നത് പോലെ ഉയര്‍ന്നു താഴുന്നുണ്ടാകും. 

അത് നോക്കി നില്‍ക്കുമ്പോഴായിരിക്കും കുളത്തിനരുകിലെ കൂവളത്തിനു മുകളില്‍ ഇരിക്കുന്ന പൊന്മാനെ കാണുക. എന്തിനാ ഈ പക്ഷി ഇടക്കിടക്ക് ഇങ്ങിനെ ഞെട്ടുന്നത് എന്ന് ഇപ്പോഴും ആലോചിക്കും. അത് പരല്‍ മീനിനെ പിടിക്കുന്നത് കാണാന്‍ കുളപ്പുരയിലേക്ക് ഓടി ശബ്ദമില്ലാതെ ഇരിക്കും. സൂര്യരശ്മികളുടെ തെളിച്ചത്തില്‍ വെള്ളത്തിന്റെ ഉപരിതലത്ത് ചാടിക്കളിക്കുന്ന പരല്‍മീനുകളുടെ തിളക്കം കാണുമ്പോള്‍ ഈയം പൂശാന്‍ വരുന്ന അലവികാക്കാനെ ഓര്‍മ്മ വരും. ഒരു കുഴി കുഴിച്ചു അതില്‍ കല്‍ക്കരിയിട്ടു ആ സഞ്ചിപോലെയുള്ള സാധനം അമര്‍ത്തുമ്പോള്‍ 'പിശ്, പിശ് " എന്നും പറഞ്ഞ് കാറ്റ് കുഴലില്‍ ക്കൂടി പോയി കല്‍ക്കരി കത്താന്‍ തുടങ്ങും. പിച്ചള പാത്രം ചൂടാക്കി അതില്‍ എന്തോ ഒരു സാധനത്തിന്റെ കഷ്ണം ഇട്ടാല്‍ അത് ഉരുകാന്‍ തുടങ്ങും. എന്നിട്ട് അലവിക്കാക്കാന്‍ ഒരു പൊടിയിട്ട്‌ ഒരു തുണികൊണ്ട് തുടക്കും. പാത്രം പരല്‍മീനിന്റെ അടിവശം പോലെ തിളങ്ങാന്‍ തുടങ്ങും. 

പെട്ടെന്നായിരിക്കും പൊന്മാന്‍ വെള്ളത്തിലേക്ക് ഒരു കൂളിയിടല്‍ നടത്തുക. മീനുകള്‍ വായുവില്‍ ചാടി മാറാന്‍ നോക്കുമെങ്കിലും കൊക്കില്‍ ഒരു മീനുമായെ പൊന്മാന്‍ പോകൂ. അടുത്ത മരക്കൊമ്പിന്മേല്‍ പോയിരുന്നു കൊക്ക് കൊണ്ട് ആ മീനിനെ കൊമ്പത്ത് അടിക്കുമ്പോള്‍ മീനിനോടു പാവം തോന്നും. വേഗം മരച്ചുവട്ടില്‍ പോയി കല്ലെടുത്ത്‌ എറിയാന്‍ നോക്കുമ്പോഴേക്കും മുറ്റമടിക്കുന്ന മുണ്ടി വിളിച്ചു കൂവിയിട്ടുണ്ടാകും "തമ്പ്രാട്ട്യെ, കുട്ടി ദാ കൊളത്തിന്റടുത്താണേ." അമ്മമ്മയുടെ ശബ്ദം "ഉണ്ണ്യേ, ങ്ങട് വരൂ. എന്തിനാ ആ തൊടീ ക്കൂടെ ങ്ങനെ കളിക്കണേ? നെറച്ച് പാമ്പുള്ള സ്ഥലാ." കുളത്തിന്നടുത്താണ് പാമ്പുങ്കാവുള്ളത്. ഈ മുണ്ടി കാരണം മീനിനെ രക്ഷിക്കാന്‍ കഴിഞ്ഞില്ലല്ലോ എന്നോര്‍ത്ത് വിഷമിക്കുമ്പൊഴെക്കും അമ്മയുടെ ശബ്ദം കേള്‍ക്കാം "ഈ ചെക്കനെ ഞാന്‍ പ്പോ കാണിച്ചു തരാം. ബടെ വാടാ". 

പൂരത്തിന് നിറയെ ബലൂണ്‍ കച്ചവടക്കാര്‍ വരും. പല നിറങ്ങളുടെ ബലൂണുകള്‍ കാണാന്‍ തന്നെ ഒരു രസമാണ്. ഊതി വീര്‍പ്പിച്ചു വിട്ടാല്‍ "പേ" എന്ന് ശബ്ദം ഉണ്ടാക്കുന്നവ, ഒരു നീണ്ട ഈര്‍ക്കല പോലെയുള്ള മരക്കഷണത്തില്‍ ഉള്ളില്‍ കടുകിട്ട് ഊതി വീര്‍പ്പിച്ച കട്ടി കൂടിയവ, ബലൂണിനു ബലൂണ്‍ കൊണ്ട് വാലുണ്ടാക്കി അങ്ങിനെ ഒരു തരം. വാങ്ങിക്കാന്‍ പോയാല്‍ സ്നേഹത്തോടെ പെരുമാറും. കയ്യില്‍ കാശൊന്നും ഇല്ലാതെ വെറുതെ കാണാന്‍ ചെന്ന് നിന്നാല്‍, ഒന്ന് തൊട്ടാല്‍ പേടി പ്പെടുത്തുന്ന ഒരു നോട്ടമുണ്ട് ചിലര്‍ക്ക്. അറിയാതെ ട്രൌസറില്‍ മൂത്രമൊഴിക്കും. ചുവന്ന കണ്ണുകളും, കൊമ്പന്‍ മീശയും ഉള്ള ചിലരുണ്ട്. അവരാണെങ്കില്‍ ദൂരെ നിന്ന് നോക്കുകയെ ഉള്ളൂ. വീടിന്റെ അടുത്തുള്ള മമ്മതാപ്ല ആണെങ്കില്‍ സ്നേഹത്തോടെ അടുത്തു നിര്‍ത്തും. എല്ലാ ബലൂണുകളും തൊട്ടു നോക്കാം. ഏതെങ്കിലും ബലൂണില്‍ തൊടുമ്പോള്‍ പൊട്ടിയാല്‍ തന്നെ എന്റെ തലയില്‍ തലോടി "അത് സാരല്ല്യാ മേന്‍നേ" ന്നു പറയും. പൈസ കയ്യില്‍ ഉണ്ടെങ്കിലും, ഇല്ലെങ്കിലും ഇഷ്ട്ടമുള്ള ഒരു ബലൂണ്‍ കൊണ്ട് പോകാം. ആള്‍ക്കാരുടെ ബഹളവും, തായമ്പകയുടേയും പൂതന്റെയും തറയുടെയും പറയുടെയും എല്ലാം ശബ്ദങ്ങളും, ആനയുടെയും, ആനപ്പിണ്ടിയുടെയും ചൂരും നിറഞ്ഞ പൂരപ്പറമ്പ് ഇന്ന് വരെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു. ആ ശബ്ദങ്ങളുടെ ഒക്കെ മുകളില്‍ ആണ് ആ മമ്മതാപ്ലയുടെ ശബ്ദം ഇപ്പോഴും നില്‍ക്കുന്നത്.

മുഖപുസ്തകത്തിന്റെ പല ഗ്രൂപ്പുകളിലും ചെല്ലുമ്പോള്‍ ഞാന്‍ ആ പഴയ പീറ ചെറുക്കന്‍ ആകും. വര്‍ണ്ണങ്ങള്‍ നിറഞ്ഞ ബലൂണുകള്‍ നോക്കി അന്തം വിട്ടു നില്‍ക്കും. എനിക്കെന്തേ ബലൂണ്‍ ഉണ്ടാക്കാന്‍ അറിയാത്തത് എന്ന് ആലോചിച്ചു സങ്കടം തോന്നും. മറ്റുള്ളവര്‍ ഉണ്ടാക്കിയ ബലൂണുകളില്‍ ചിലതില്‍ ഒന്ന് തൊടാന്‍ കൊതിക്കും. കണ്ണ് ചുകന്നവരും, കൊമ്പന്‍ മീശക്കാരും ആണെങ്കില്‍ ദൂരെ വായില്‍ വിരലിട്ടു കടിച്ചു നിന്നു നാലു പുറവും നോക്കും "മമ്മതാപ്ലമാര്‍ എവിടെയെങ്കിലും ഉണ്ടോ?" അവരുടെ ബലൂണുകളില്‍ വീണ്ടും, വീണ്ടും ഒന്ന് സ്പര്‍ശിച്ചു സായൂജ്യമടയും.

No comments:

Post a Comment